ന്യൂഡൽഹി: പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞതുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പുനൽകി. കേരളവും ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തുമുൾപ്പെടെ ചില സംസ്ഥാനങ്ങൾ മോട്ടോർവാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറിൽ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ ഒന്നിനാണ് ഭേദഗതി വന്നത്. നിയമം പാർലമെന്റ് പാസാക്കിയതായതിനാൽ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്കു സാധിക്കില്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കു നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. കൂടാതെ 356-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾക്കെതിരേ നടപടിയെടുക്കാൻ സാധിക്കുമെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. നിലപാട് കർക്കശമാക്കുന്നതോടെ കേന്ദ്രനിയമം സംസ്ഥാനങ്ങൾ നടപ്പാക്കേണ്ടിവരും. നിയമഭേദഗതി വന്നതിനുശേഷം കുറഞ്ഞ പിഴയീടാക്കിയ ആദ്യസംസ്ഥാനം ഗുജറാത്താണ്. പിന്നാലെ മറ്റുസംസ്ഥാനങ്ങളും രംഗത്തെത്തി. ഒരു നിയമത്തെച്ചൊല്ലി ഒരേസമയം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്രത്തിനാണ് മേൽക്കൈയെന്ന് ഭരണഘടനയുടെ 254-ാം അനുച്ഛേദം അനുശാസിക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങൾക്ക് തത്സമയം പിഴയടച്ചാൽ മതിയെന്നും കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുറഞ്ഞ പിഴയും കോടതിയിലെത്തി പിഴ അടയ്ക്കണമെന്ന വ്യവസ്ഥയും ഗുജറാത്ത് കൊണ്ടുവന്നു. content highlights:Motor Vehicle Act penalties
from mathrubhumi.latestnews.rssfeed https://ift.tt/2RrRMmL
via
IFTTT
No comments:
Post a Comment