ന്യൂഡൽഹി: രാജ്യംനേരിടുന്ന സാമ്പത്തികപ്രതിസന്ധിയും വളർച്ചമുരടിപ്പും മറികടക്കാൻ എങ്ങനെയും പണം സ്വരൂപിക്കാനുള്ള ആലോചനയിലാണു കേന്ദ്രം. ചരക്ക്-സേവനനികുതി ഉൾപ്പെടെ സാധ്യമായ മേഖലകളിൽ വർധനയും നിരക്കുകൂട്ടലും ആണ് ആലോചനയിലുള്ളത്. റെയിൽവേയുടെ പ്രവർത്താനുപാതം വൻതോതിൽ കുറഞ്ഞുവെന്നും ആഭ്യന്തരവരുമാനം കൂട്ടാൻ അടിയന്തര നടപടികളെടുക്കണമെന്നും സി.എ.ജി. റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ, ഉടൻതന്നെ യാത്രക്കൂലി കൂട്ടിയേക്കുമെന്നും സൂചനയുണ്ട്. അതിനുപിറകെയാണ് ജി.എസ്.ടി. നിരക്കുകൾ വർധിപ്പിക്കാനുള്ള പുതിയനിർദേശത്തിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നത്. കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ചുമത്താനുള്ള നിർദേശം ജി.എസ്.ടി. കൗൺസിലിന്റെ ഉപസമിതി അധ്യക്ഷൻകൂടിയായ ബിഹാർ ഉപമുഖ്യമന്ത്രി സുശിൽകുമാർ മോദി ഈയിടെ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, സെസ് ചുമത്തിയതുകൊണ്ടുമാത്രം പ്രതിസന്ധി തീരില്ലെന്നും നിരക്കുകളുടെ പുനഃക്രമീകരണം വേണമെന്നുമാണ് ഉന്നതതലനിർദേശം. നിരക്കുവർധന സംസ്ഥാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ജി.എസ്.ടി. കൗൺസിലിനു മുമ്പാകെ പുതിയ നിർദേശം ഉടൻ പരിഗണനയ്ക്കുവരും. ജി.എസ്.ടി. വരുമാനം വർധിച്ചാലല്ലാതെ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക നൽകാൻ കേന്ദ്രം തയ്യാറാവില്ലെന്നാണു സൂചന. നികുതിവരുമാനം 14ശതമാനത്തിൽ കുറഞ്ഞാൽ സംസ്ഥാനങ്ങൾക്കു കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്നാണു വ്യവസ്ഥ. ജി.എസ്.ടി. നിരക്കുകൾ കൂട്ടാനുള്ള നിർദേശം അംഗീകരിച്ചാൽ മിക്കവാറും എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും വിലകൂടും. 2017-ൽ ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം ഒട്ടേറെ സാമഗ്രികളുടെയും സേവനങ്ങളുടെയും നികുതി കുറച്ചിരുന്നു. അതുവഴി യഥാർഥത്തിലുള്ള നികുതി തുടക്കത്തിൽ ലക്ഷ്യമിട്ട 14.4 ശതമാനത്തിൽനിന്ന് 11.6 ശതമാനമായി കുറയുകയും വരുമാനത്തിൽ രണ്ടുലക്ഷംകോടി രൂപയുടെ കുറവുണ്ടാവുകയും ചെയ്തു. ഇപ്പോൾ നിരക്കു കൂട്ടിയാൽ ഒരുലക്ഷം കോടി രൂപയുടെ വരുമാനം നേടാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിരക്കു കൂട്ടാനുള്ള നിർദേശങ്ങൾ ഇങ്ങനെ: 1. അഞ്ചുശതമാനം നികുതിസ്ലാബ് എടുത്തുകളയുക. ആ സ്ലാബിലുള്ള എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 9മുതൽ 10വരെ ശതമാനം നികുതിചുമത്തുക. 2. 12 ശതമാനം നികുതിനിരക്കുള്ള എല്ലാ ഉത്പന്നങ്ങളെയും സേവനങ്ങളെയും 18 ശതമാനം നിരക്കിലേക്കു മാറ്റുക. 3. നികുതിയിൽനിന്ന് ഒഴിവാക്കിയ ചില സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും നികുതി ചുമത്തുക. വിലകൂടിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സ, 1000 രൂപയ്ക്കു താഴെ നിരക്കുള്ള ഹോട്ടലുകൾ, ഉയർന്ന നിരക്കിൽ കമ്പനികൾ പാട്ടത്തിനെടുക്കുന്ന വീടുകൾ, സംസ്കരിക്കാത്ത പട്ട്, പാൽക്കട്ടി(പനീർ), ചെത്തുകള്ള് തുടങ്ങിയവ ഈ കൂട്ടത്തിൽപ്പെടും. Content highlights:GST train fares
from mathrubhumi.latestnews.rssfeed https://ift.tt/34276ca
via
IFTTT
No comments:
Post a Comment