പൗരത്വനിയമഭേദഗതിക്കും പൗരത്വപ്പട്ടികയ്ക്കും നേരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനായി തന്ത്രങ്ങൾ മാറ്റി പരീക്ഷിച്ച് ബി.ജെ.പി. പൗരത്വപ്പട്ടിക ഉടൻ നടപ്പാക്കുമെന്ന അമിത് ഷായുടെ കടുത്ത നിലപാട് തത്കാലം മാറ്റിവെച്ച്, പൗരത്വപ്പട്ടികയെക്കുറിച്ച് ചർച്ച ചെയ്തിട്ടു പോലുമില്ലെന്ന സമീപനം പ്രധാനമന്ത്രി അവതരിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്. സർക്കാരിന്റെ നിലപാടിനെതിരേ എൻ.ഡി.എ.യ്ക്കുള്ളിൽ ഉയരുന്ന എതിർപ്പും വരാനിരിക്കുന്ന ഡൽഹി, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളുമൊക്കെ ഇതിനു കാരണങ്ങളാണ്. പൗരത്വനിയമത്തിനുപിന്നാലെ പൗരത്വപ്പട്ടികയും നടപ്പാക്കുമെന്ന ഉറച്ചതീരുമാനമാണ് ബി.ജെ.പി. ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ഒരുമാസമായി വിവിധ പൊതുവേദികളിൽ ആവർത്തിച്ചിരുന്നത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കാര്യം പ്രചാരണ വിഷയമായതാണ്. പൗരത്വനിയമത്തെ നേട്ടമായി ചിത്രീകരിച്ചുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പൗരത്വനിയമത്തിനെതിരെയും പട്ടികയ്ക്കെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ബി.ജെ.പി.യുടെ കണക്കുകൂട്ടൽ പാളി. കടുത്ത നിലപാട് മാറ്റിവെക്കേണ്ടത് താത്കാലികമായെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് നേതൃത്വമെത്തി. സർക്കാർനയങ്ങളെ വിമർശിച്ച് എൻ.ഡി.എ. ഘടകകക്ഷികളായ അസം ഗണപരിഷത്ത്, ജെ.ഡി.യു., അകാലിദൾ എന്നിവ രംഗത്തെത്തിയതും ബി.ജെ.പി.ക്ക് ക്ഷീണമായി. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാറിലും ഡൽഹിയിലും പൗരത്വനിയമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലിംവോട്ടുകൾ നിർണായകമായ ബിഹാറിൽ ജെ.ഡി.യു. ഇതോടെ പ്രതിസന്ധിയിലായി. ബില്ലിനെ പാർലമെന്റിൽ പിന്തുണച്ച ജെ.ഡി.യു.വിനെ തുറന്നുകാട്ടാൻ ആർ.ജെ.ഡി. ഈ അവസരം ഉപയോഗിച്ചു. പാർട്ടിക്കുള്ളിൽ ചില മുതിർന്നനേതാക്കൾ എതിർപ്പുയർത്തിയതോടെ നിതീഷ് പൗരത്വപ്പട്ടികയെ തള്ളിപ്പറഞ്ഞു. പൗരത്വനിയമം പ്രചാരണവിഷയമാക്കിയത് ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കിയില്ലെന്ന് ബി.ജെ.പി. നേതൃത്വം ഇതിനിടയിൽ തിരിച്ചറിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് തൊട്ടു തലേദിവസമാണ് പ്രധാനമന്ത്രി പൗരത്വപ്പട്ടിക സംബന്ധിച്ച് പുതിയ നിലപാട് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൗരത്വനിയമവും പട്ടികയും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് തന്റെ സർക്കാർ ഇതുവരെ ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പൗരത്വപ്പട്ടിക ചർച്ചയാക്കിയത് അമിത് ഷാ ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക(എൻ.ആർ.സി) ഉടൻ കൊണ്ടുവരുമെന്ന് ബി.ജെ.പി. ദേശീയ നേതാക്കൾ പാർലമെന്റിനകത്തും പുറത്തും പലവട്ടം ആവർത്തിച്ചതാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ബി.ജെ.പി.യുടെ പ്രധാന വിഷയങ്ങളിലൊന്ന് എൻ.ആർ.സിയായിരുന്നു. ബംഗാളിലാണ് ബി.ജെ.പി. പൗരത്വവിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത്. ബി.ജെ.പി. ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണ് വിഷയം സജീവ ചർച്ചയാക്കിയതെങ്കിലും വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും വിഷയം ഉന്നയിച്ചു. പൗരത്വനിയമവും പൗരത്വപ്പട്ടികയും പാർട്ടിയുടെ മുന്നിലെ പ്രധാന വിഷയങ്ങളാണെന്ന് 2018 മുതൽ ചേരുന്ന ബി.ജെ.പി.യുടെ ഉന്നതതല യോഗങ്ങളിൽ ദേശീയാധ്യക്ഷനെന്ന നിലയിൽ അമിത് ഷാ വിശദീകരിച്ചിരുന്നു. 2018 സെപ്തംബർ എട്ടിന് ഡൽഹിയിൽ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിൽ, പാർട്ടിനേതാക്കളോട് ഷാ പൗരത്വനിയമത്തെയും പട്ടികയെയും കുറിച്ച് വിശദമായി സംസാരിച്ചു. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്തിന് പുറത്താക്കുമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം.
from mathrubhumi.latestnews.rssfeed https://ift.tt/35VUqpa
via
IFTTT
No comments:
Post a Comment