ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരേ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയ്‌ക്കെതിരേ പരാതി നല്‍കും. സര്‍വകലാശാലകളിലെ നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനും ആവശ്യപ്പെടും.
പ്രതിഷേധം തടയാൻ കേന്ദ്ര സർക്കാരിനാവുന്നില്ലെന്നും രാഷ്ട്രപതി ഇടപെടണമെന്നും നിയമം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാപ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെടും. ഇന്നലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും പോലീസ് നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്. ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പ്രക്ഷോഭം തുടങ്ങാനും അടിയന്തരയോഗം തീരുമാനിച്ചിട്ടുണ്ട്.
സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടന്ന നടപടി ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രശ്‌നത്തില്‍ കോടതി ഇടപെടണം, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണം, നഷ്ടപരിഹാരം നല്‍കണം, ഇപ്പോഴും തടങ്കലില്‍ വച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ വിടണം, വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കരുത് എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. കലാപം നിർത്തിയാൽ ഇന്ന് വാദം കേൾക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കിയിരുന്നു.
from mangalam.com https://ift.tt/2PTVWRQ
via IFTTT
No comments:
Post a Comment