ആലപ്പുഴ: സമുദ്രനിരപ്പിന് താഴെക്കിടക്കുന്ന കുട്ടനാട്ടിൽനിന്ന് ജമ്മുവിലേക്ക് ജോർജ് തോമസ് എന്ന ഇരുപത്തിരണ്ടുകാരൻ ലിഫ്റ്റടിച്ച് യാത്രചെയ്തത് 4,500 കിലോമീറ്റർ. 15 ദിവസത്തെ യാത്രയ്ക്ക് ചെലവായതാകട്ടെ വെറും 6,500 രൂപ. ചെറിയ ചെലവിൽ വലിയ കാഴ്ചകൾ കണ്ട് ജോർജ് തോമസ് കുട്ടനാട്ടിലെ വീട്ടിൽ തിരികെയെത്തി. വഴിയിൽ കാണുന്ന വണ്ടികൾക്ക് കൈകാട്ടി സത്രങ്ങളിലൊക്കെ കിടന്നുറങ്ങി ചെയ്യുന്ന ഇത്തരം യാത്രയ്ക്ക് 'ഹിച്ച് ഹൈക്കിങ്' എന്നാണ് പേര്. വിദേശത്തൊക്കെ ഇത് വളരെ സാധാരണമാണെങ്കിലും ഇവിടെ യാത്ര തലയ്ക്കുപിടിച്ചവരേ ഈ സാഹസത്തിന് മുതിരാറുള്ളൂ. ഇത്തരം യാത്രകളെക്കുറിച്ച് വായിച്ചും കേട്ടും ഹരംകയറിയാണ് ബി.ടെക്കുകാരനായ ജോർജ് ഒരുദിവസം യാത്ര പുറപ്പെട്ടത്. കേരളത്തിൽ ബൈക്കുകളിലും ചെറിയ വാനുകളിലും ട്രക്കുകളിലുമായാണ് യാത്ര നടത്തിയത്. കേരളത്തിന് പുറത്ത് നാഷണൽ പെർമിറ്റ് ലോറികളിലായിരുന്നു യാത്ര. വൈകീട്ട് അഞ്ചുമണിക്കുമുൻപ് ഓരോ ദിവസത്തെയും യാത്ര അവസാനിപ്പിക്കുന്നതായിരുന്നു രീതി. അടുത്തുള്ള ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ ഉറക്കം. ഭക്ഷണം പലപ്പോഴും അവിടെനിന്നുതന്നെ. ചിലപ്പോഴൊക്കെ വാഹനങ്ങളുടെ ഡ്രൈവർമാർ ഭക്ഷണം വാങ്ങി നൽകി. ചില ഡ്രൈവർമാരുടെ ദയനീയാവസ്ഥ കണ്ട് ജോർജ് അവർക്ക് ഭക്ഷണം വാങ്ങി നൽകി. വാഹനം കിട്ടാത്തപ്പോൾ പത്തുകിലോമീറ്റർ വരെ നടന്നിട്ടുണ്ട്. കശ്മീർവരെ യാത്ര ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കനത്ത മഞ്ഞുവീഴ്ചമൂലം കശ്മീരിലേക്ക് കടത്തിവിട്ടില്ല. തീവണ്ടിമാർഗമാണ് തിരിച്ച് നാട്ടിലേക്ക് എത്തിയത്. മൂന്നുദിവസം തീവണ്ടിയാത്രയ്ക്ക് വേണ്ടിവന്നു. ആകെ 18 ദിവസമായിരുന്നു യാത്ര- ജോർജ് തോമസ് പറഞ്ഞു. ബി.ടെക്കിനുശേഷം മറ്റൊരു കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണ് ജോർജിപ്പോൾ. ജനങ്ങളുടെ വ്യത്യസ്ത സംസ്കാരവും ജീവിതരീതികളും യാത്രയിലൂടെ മനസ്സിലാക്കാൻ കഴിെഞ്ഞന്ന് ജോർജ് പറയുന്നു. എന്നാൽ, ഇത്തരം യാത്രകളിൽ അപകടം പതിയിരിപ്പുണ്ടെന്നും കുട്ടികളൊന്നും ഇത് അനുകരിക്കരുതെന്നും ജോർജ് ഓർമപ്പെടുത്തുന്നു. content highlights:kuttanadu-jammu george
from mathrubhumi.latestnews.rssfeed https://ift.tt/38kehzV
via
IFTTT
No comments:
Post a Comment