കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നു ജോസ് വിഭാഗം പ്രഖ്യാപിച്ചതോടെ യു.ഡി.എഫില്‍ രാഷ്‌ട്രീയ പ്രതിസന്ധിയേറി. ജോസ്, ജോസഫ് വിഭാഗങ്ങളുടെ അനുരഞ്‌ജനം സാധ്യമായില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ കാത്തിരിക്കുന്നതു സൗഹൃദമത്സരങ്ങളുടെ പൂക്കാലം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളിലും തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നു നേരത്തെ ജോസഫ് വിഭാഗവും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ്(എം) 15 സീറ്റിലാണു മത്സരിച്ചത്. ആറു സീറ്റില്‍ ജയിച്ചു. മാണി വിഭാഗത്തിലെ നാലുപേരും ജോസഫ് വിഭാഗത്തിലെ രണ്ടുപേരുമാണ് വിജയിച്ചത്. എന്നാല്‍, പിളര്‍പ്പിന്റെ ഘട്ടത്തില്‍ ചങ്ങനാശേരി എം.എല്‍.എ. സി.എഫ്. തോമസും ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു തോറ്റ തോമസ് ഉണ്ണിയാടനും ജോസഫ് വിഭാഗത്തിനൊപ്പമായി. ഈ സീറ്റുകളിലടക്കം സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രഖ്യാപനം.
മുമ്പ് കടുത്തുരുത്തിയില്‍ മോന്‍സിന്റെ തോല്‍വിക്കു കാരണമായതുപോലെ സൗഹൃദ മത്സരങ്ങളിലേക്കുള്ള സാധ്യതയാണ് ഇതു വിരല്‍ചൂണ്ടൂന്നത്. പിളര്‍പ്പോടെ മാണിയുടെ തട്ടകമായ പാലായില്‍ ഉള്‍പ്പെടെ ജോസ് വിഭാഗത്തിനൊപ്പം നിന്ന ഒട്ടേറെ തദ്ദേശസ്വയം ഭരണസ്‌ഥാപനാംഗങ്ങള്‍ മറുപക്ഷത്തേക്കു പോയി. ഈ സീറ്റുകളില്‍ ഇരുവിഭാഗവും കണ്ണുറപ്പിച്ചതു വന്‍ തിരിച്ചടിക്കു വഴിവയ്‌ക്കുമെന്ന ആശങ്ക യു.ഡി.എഫിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം കഴിഞ്ഞാല്‍ യു.ഡി.എഫിനു ജീവശ്വാസം പകര്‍ന്ന കോട്ടയത്തു വന്‍ തിരിച്ചടിക്കും കേരളാ കോണ്‍ഗ്രസിലെ ഉള്‍പ്പോര് വഴിവയ്‌ക്കുമെന്നു നേതാക്കള്‍ ഭയക്കുന്നു.
തൊടുപുഴയില്‍ ഇന്നലെ നടന്ന സംസ്‌ഥാന സമിതിയോഗത്തിലാണ് ജോസ് കെ. മാണി തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനാല്‍ ഇനി ഒരു ഒത്തുതീര്‍പ്പിനു ഇല്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഉറപ്പിച്ചു പറഞ്ഞത്.
തെറ്റു തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്കു മടങ്ങിവരാം. പുറത്തുപോയവര്‍ അച്ചടക്ക ലംഘനം തുടരുകയാണെങ്കില്‍ നടപടി ഉണ്ടാകും. പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ റോഷി അഗസ്‌റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ക്കെതിരായി അച്ചടക്ക നടപടി ആവശ്യമായാല്‍ കൂട്ടായി ആലോചിച്ചു തീരുമാനിക്കും. ജോസ് കെ. മാണി തോല്‍ക്കാനായി ജനിച്ചയാളാണെന്നും ഏതെങ്കിലും കാര്യങ്ങള്‍ പറഞ്ഞതുപോലെ നടന്നിട്ടുണ്ടോയെന്നും ജോസഫ് ചോദിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയെ തെരഞ്ഞെടുത്തു.
കോട്ടയത്തു ചേര്‍ന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ യോഗത്തെ ആള്‍ക്കൂട്ട കമ്മിറ്റിയെന്നു ജോസഫ് വിഭാഗം നേതാക്കള്‍ വിശേഷിപ്പിച്ചു. പാര്‍ട്ടിയിലെ വെറും സെക്രട്ടറി മാത്രമായ സ്‌റ്റീഫന്‍ ജോര്‍ജാണ് യോഗം വിളിച്ചത്. പങ്കെടുത്തവരെല്ലാം സംസ്‌ഥാന കമ്മിറ്റി അംഗങ്ങളല്ല. യോഗത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോയെന്നും ജോസഫ് ചോദിച്ചു.
നിയമസഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ 2010ലെ ലയനത്തിനുശേഷം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നും തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും ജോസ്‌കെ. മാണി കോട്ടയത്തു പറഞ്ഞു..
കേരളാ കോണ്‍ഗ്രസ് (എം)സംസ്‌ഥാന കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരണയനുസരിച്ചാണ് അന്നു മത്സരിച്ചത്. ആ സീറ്റുകളില്‍ തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ മത്സരിക്കും. ആര്‍ക്കും വിട്ടുകൊടുക്കുകയുമില്ല, വിട്ടുവീഴ്‌ചയുണ്ടാകുകയുമില്ല. ഭാഗ്യാന്വേഷികള്‍ പലയിടത്തേക്കും മാറുന്നുണ്ട്.
ആരെയും പ്രലോഭിപ്പിക്കാനോ തട്ടിക്കൊണ്ട് പോകാനോ ഇല്ല. പാലായിലെ സ്‌ഥാനാര്‍ഥിക്കു ചിഹ്നം നല്‍കാതെ യു.ഡി.എഫിനെയാണു പി.ജെ. ജോസഫ് വഞ്ചിച്ചത്. ഏതാണു യഥാര്‍ഥ പാര്‍ട്ടി, ചിഹ്‌നം ആര്‍ക്ക് എന്നത് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കും. പി.ജെ. ജോസഫ് തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ രേഖകളില്‍ സംശയമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എം. മാണിയെ പാലായില്‍ പരാജയപ്പെടുത്താന്‍ ജോയി ഏബ്രഹാം ശ്രമിച്ചെന്നു ജോസ് വിഭാഗം പറഞ്ഞു. ജോസ് വിഭാഗം സംസ്‌ഥാന കമ്മിറ്റിയോഗത്തില്‍ വിതരണം ചെയ്‌ത ബുക്ക്‌ലെറ്റിലാണു ജോയി ഏബ്രഹാമിനെതിരേ ആരോപണങ്ങള്‍. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം. മാണി തോല്‍ക്കുമെന്നായിരുന്നു ജോയി ഏബ്രഹാം കണക്കുകൂട്ടിയത്. ജോയി ഏബ്രഹാം ശരീരംകൊണ്ടു തന്റെ പക്ഷത്തും മനസുകൊണ്ടു ജോസഫിന്റെ പക്ഷത്തുമായിരുന്നുവെന്നു കെ.എം.മാണിക്ക് അറിയാമായിരുന്നു.
കെ.എം.മാണിയെ സമ്മര്‍ദത്തിലാഴ്‌ത്തി എം.പി. പദവിക്കൊപ്പം ജോയി ഏബ്രഹാം മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്‌ഥാനം സ്വന്തമാക്കി. ഇതിനുപിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. പാലായിലെ വോട്ടര്‍മാരായ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സംഘത്തിലെ അംഗങ്ങളെ പരമാവധി ഉപദ്രവിച്ചു. ഇതിലുടെ കെ.എം. മാണിയെ പരാജയപ്പെടുത്താനായിരുന്നു ശ്രമം.
അച്ചടക്കനടപടിയെന്നു പറഞ്ഞു ജോസഫ് പേടിപ്പിക്കേണ്ടെന്നു ജോസ് കെ. മാണി പിന്നീട് പത്രസമ്മളനത്തില്‍ അദേഹം പറഞ്ഞു. അടച്ചിട്ട മുറികളില്‍ യോഗം വിളിച്ചു സ്‌റ്റിയറിങ് കമ്മിറ്റി, സംസ്‌ഥാന കമ്മിറ്റി യോഗം ചേര്‍ന്നെന്നാണു ജോസഫ് വിഭാഗം പറയുന്നത്. ഞങ്ങളുടെ യോഗങ്ങളെല്ലാം പരസ്യമായിട്ടാണ്. സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ 311 അംഗങ്ങള്‍ പങ്കെടുത്തുവെന്നും ജോസ് കെ.മാണി അവകാശപ്പെട്ടു. ഉന്നതാധികാര സമിതി അംഗം പി.കെ സജീവ് അധ്യക്ഷത വഹിച്ചു.
from mangalam.com https://ift.tt/36tlNXA
via IFTTT
No comments:
Post a Comment