പത്തുവര്‍ഷം മുമ്പ് ആദ്യവട്ടം ഫിഫ-ബാലണ്‍ ഡി ഓര്‍ താരനക്ഷത്രമാകുമ്പോള്‍ ലയണല്‍ മെസിക്ക് 22 വയസ്. തുകല്‍പ്പന്തിലെ വായുവിനെ ജീവശ്വാസമാക്കിയ പ്രതിഭയുടെ പെരുമയ്‌ക്ക് ലോകഫുട്‌ബോള്‍ സംഘടനയുടെ ആദ്യ പുരസ്‌കാരം. അസാമാന്യ മികവോടെ കാലില്‍ക്കൊരുത്ത പന്തുമായി അര്‍ജന്റീനയില്‍നിന്നുള്ള ലയണല്‍ ആന്ദ്രേസ് മെസി കുക്കിറ്റിനിയെന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ അതിനുമുമ്പേ കായികപ്രേമികളുടെ മനസിലേക്ക് ഓടിക്കയറിയിരുന്നു.
പെനാല്‍റ്റി ബോക്‌സിനുള്ളില്‍ അസാധ്യമെന്നു തോന്നുന്ന ആംഗിളില്‍നിന്നുള്ള വലകുലുക്കല്‍, മധ്യവരയില്‍നിന്ന് എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് എതിര്‍ഗോളിയെ കാഴ്‌ചക്കാരനാക്കിയൊരു കിടിലന്‍ ഷോട്ട്, 'ഡി'ക്കുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെയൊരു വെടിയുണ്ട ഹെഡര്‍, പ്രതിരോധ മതിലില്‍ വിള്ളല്‍ വീഴ്‌ത്തിയെടുക്കുന്ന സുന്ദരന്‍ ഇടംകാല്‍ ഫ്രീകിക്ക്... ഓരോ മത്സരത്തിലും മെസി കളിമുറ്റങ്ങളില്‍ കാത്തുവച്ചത് മാസ്‌മരിക പ്രകടനങ്ങള്‍ നിറച്ച വര്‍ണച്ചെപ്പ്.
ആ വിസ്‌മയ നൃത്തച്ചുവടിനൊപ്പം ഗ്യാലറികളില്‍ നിറഞ്ഞത് ആരാധകരുടെ ആനന്ദ നടനം. ആധുനിക ഫുട്‌ബോളിലെ മാന്ത്രികനെന്നും മിശിഹയെന്നുമുള്ള വിളിപ്പേരുകള്‍ അന്വര്‍ഥമാക്കിയ പ്രതിഭ ആദ്യ ബാലണ്‍ ഡി ഓറിന് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊന്നുകൂടി സ്വന്തം പേരിലാക്കി ആറാം തമ്പുരാനായിരിക്കുന്നു.
മുത്തശ്ശിയുടെ ചെല്ലക്കുട്ടി
1987 ജൂണില്‍ റൊസാരിയോയെന്ന അര്‍ജന്റൈന്‍ പട്ടണത്തില്‍ ജനിച്ച് നാലാം വര്‍ഷം പ്രാദേശികക്ല ബ്ബായ ഗ്രാന്‍ഡോളിയിലൂടെ പന്തു തട്ടിത്തുടങ്ങിയ കുഞ്ഞുമെസിയുടെ യാത്ര ലോക ഫുട്‌ബോളിന്റെ നെറുകയിലേക്കായിരുന്നു. ഫുട്‌ബോള്‍ പരിശീലകനായിരുന്ന പിതാവും താരങ്ങളായ സഹോദരങ്ങളും തെളിച്ച പാതയിലൂടെയുള്ള സഞ്ചാരം. പക്ഷേ, യഥാര്‍ഥ പ്രചോദനമേകിയത് മുത്തശ്ശി സീലിയ ആയിരുന്നു. അവരുടെ കരുതലിലാണ് കുഞ്ഞുമെസി പരിശീലനവേളകളും മത്സരങ്ങളിലും പങ്കെടുത്തിരുന്നത്.
കൊച്ചുമകന്റെ പ്രതിഭാവിലാസത്തിനു സാക്ഷിയാകാന്‍ പക്ഷേ, മുത്തശ്ശിയെ മരണം അനുവദിച്ചില്ല. 12-ാം വയസിലേക്കു പദമൂന്നിയപ്പോഴുണ്ടായ മുത്തശ്ശിയുടെ വിടവാങ്ങള്‍ പക്ഷേ, മെസിയെ തളര്‍ത്തിയില്ല. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തീപടര്‍ത്തി, ഗോളടി ശീലമാക്കിയായിരുന്നു മെസിയുടെ ശ്രദ്ധാഞ്‌ജലി. എതിരാളിയുടെ വലയില്‍ പന്തു നിക്ഷേപിച്ചശേഷം ഓരോ തവണയും മാനത്തേക്കു കൈകളുയര്‍ത്തിയുള്ള ആ സ്‌ഥിരം ആഹ്‌ളാദപ്രകടനത്തില്‍ താന്‍ സ്‌മരിക്കുന്നതു മുത്തശ്ശിയെയാണെന്നു മെസിയുടെ തന്നെ വാക്കുകള്‍.
തട്ടകം സ്‌പെയിനിലേക്ക്
ഹോര്‍മോണ്‍ അപര്യാപ്‌തത മെസിയുടെ പന്തുതട്ടലിനു ചുവപ്പു കാര്‍ഡു കാട്ടുമെന്ന ആശങ്കയില്‍ കാറ്റലോണിയയിലേക്കു കുടുംബം പറിച്ചുനടപ്പെട്ടത് വഴിത്തിരിവായി. മെസിയുടെ ചികിത്സാച്ചെലവടക്കം ഏറ്റെടുത്ത ബാഴ്‌സലോണയ്‌ക്കുള്ള ഉപകാര സ്‌മരണയായി പിന്നീടുള്ള ഫുട്‌ബോള്‍ ജീവിതം. 2001-ലായിരുന്നു ചരിത്രമായ കരാറില്‍ മഷിപുരണ്ടത്. അതിനുശേഷം സ്‌പെയിനായി മെസിയുടെ പോറ്റമ്മ. ബാഴ്‌സലോണ യൂത്ത് അക്കാദമിയിലൂടെക്ല ബ് ഫുട്‌ബോളിലേക്കു പന്തുതട്ടിയ മെസി സി ടീമിനായാണ് ആദ്യം ബൂട്ടുകെട്ടിയത്. 2003-04-ല്‍ 10 മത്സരങ്ങളില്‍ അഞ്ചു ഗോള്‍ നേടി വരവറിയിച്ചു. തൊട്ടടുത്തവര്‍ഷം ബി ടീമിലെത്തിയ കൗമാരക്കാരന്‍ 17 കളിയില്‍ നേടിയത് ആറു ഗോളുകള്‍.
ലാ ലിഗ അരങ്ങേറ്റം
അതേവര്‍ഷം തന്നെ പ്രമോഷന്‍ കിട്ടി ബാഴ്‌സലോണയ്‌ക്കായി ലാ ലിഗയില്‍ അരങ്ങേറ്റം. ആദ്യവര്‍ഷം ഏഴു കളിയില്‍നിന്ന് ഒറ്റഗോള്‍ മാത്രം. കോപ്പ ഡെല്‍ റേയിലും ചാമ്പ്യന്‍സ് ലീഗിലും ഓരോ മത്സരത്തില്‍ ടീമിനായിറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. അടുത്ത സീസണായതോടെ പക്ഷേ, കളി മാറി. ലാലിഗയില്‍ 17 കളിയില്‍നിന്ന് ആറു ഗോളടിച്ച മെസി പിന്നീടു തിരിഞ്ഞു നോക്കിയതേയില്ല. അരങ്ങേറ്റ സീസണില്‍ ഒറ്റ ഗോളില്‍ ഒതുങ്ങിയെങ്കിലും പിന്നീടുള്ള 15 വര്‍ഷങ്ങളില്‍ക്ല ബ്ബിനായി ബൂട്ടുകെട്ടിയപ്പോള്‍ ആകെ നേടിയത് 701 മത്സരങ്ങളില്‍നിന്നായി 614 ഗോളുകള്‍!
ബാഴ്‌സ ജഴ്‌സിയില്‍ ഗോളടിയന്ത്രമായതോടെ വമ്പന്‍ക്ല ബ്ബുകള്‍ പണച്ചാക്കുമായി മെസിക്കു പിന്നാലെ കൂടി. കോടിത്തിളക്കത്തില്‍ കണ്ണു മഞ്ഞളിക്കാത്ത താരം നാളിതുവരെ മറ്റൊരുക്ല ബ് ജഴ്‌സിയണിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.
ക്യാപ്‌റ്റന്‍സി തലവേദന
ക്ല
ബ് ഫുട്‌ബോളില്‍ നേട്ടം കൊയ്യുമ്പോഴും ദേശീയ ടീമിനായി അതേ പോരാട്ടവീര്യമോ വിജയതൃഷ്‌ണയോ പുലര്‍ത്തുന്നില്ലെന്ന ആക്ഷേപം കാലങ്ങളായി മെസി പേറുന്നുണ്ട്. ഇതിഹാസതാരം ഡീഗോ മാറഡോണയുടെ നായകത്വത്തില്‍ ലോകകിരീടം ചൂടിയശേഷം പിന്നീടൊരു നായകനും ആ സൗഭാഗ്യം ലഭിച്ചിട്ടില്ല. 2011 ഓഗസ്‌റ്റില്‍ 24-ാം വയസില്‍ അര്‍ജന്റീനയുടെ ക്യാപ്‌റ്റനായ മെസിയും അതില്‍നിന്നു ഭിന്നനല്ല. 2014 ബ്രസീലില്‍ നടന്ന ലോകകപ്പില്‍ മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫൈനലില്‍ ജര്‍മനിയോടുള്ള തോല്‍വി മെസിയുടെ നേട്ടത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞു. രാജ്യത്തിനായി ബൂട്ടുകെട്ടുമ്പോള്‍ മെസി അനുഭവിച്ച മാനസികസംഘര്‍ഷം 2016-ല്‍ അതിന്റെ പാരമ്യത്തിലെത്തി.
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കലാശപ്പോരില്‍ ചിലിയോടു കീഴടങ്ങിയതിനുപിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു മെസി വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരാധകരുടെ മുറവിളിക്കൊടുവില്‍ തീരുമാനം പിന്‍വലിച്ചെങ്കിലും 2018 ലോകകപ്പിലും ജാതകം തിരുത്താനാകാതെ മെസിയും സംഘവും പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോടു കീഴടങ്ങി പുറത്തായി. എങ്കിലും ദേശീയടീമിനായി മെസിയുടെ പ്രകടനം അത്ര മോശമല്ല. സൗഹൃദമത്സരങ്ങളിലടക്കം 138 വട്ടം കളത്തിലിറങ്ങിയ മെസി അര്‍ജന്റീനയ്‌ക്കായി നേടിയത് 70 ഗോള്‍.
ഒരടി പിന്നില്‍ റൊണാള്‍ഡോ
എല്ലാക്കാലത്തും താരതമ്യം ചെയ്‌തിരുന്ന പോര്‍ച്ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണു മെസിയുടെ പ്രയാണം. അഞ്ചുതവണവീതം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി തുല്യത പാലിക്കുകയായിരുന്നു ഇതുവരെ ഇരുവരും. ഒരു ബാലണ്‍ ഡി ഓര്‍ കൂടി ചേര്‍ത്തുവച്ചതോടെ മെസിയുടെ തുലാസിനായി ഭാരക്കൂടുതല്‍. ക്ലബ്ബുകളില്‍നിന്നു കൂടുമാറി നിലവില്‍ യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോയേക്കാള്‍ രണ്ടുവയസിനിളപ്പമാണെന്നതു മെസിക്കു മേല്‍ക്കൈ നല്‍കുന്നു.
പ്രായം 32 പിന്നിട്ടെങ്കിലും ഫുട്‌ബോളിനോടുള്ള പ്രണയത്തില്‍ കുറവൊന്നുമില്ലെന്ന താരത്തിന്റെ ആത്മവിശാസത്തില്‍ ആരാധകരും സന്തുഷ്‌ടര്‍. മൈതാനങ്ങളെ തീപിടിപ്പിക്കുന്ന മെസിക്കാലത്തിന് ഉടനെയൊന്നും പ്രഭ മങ്ങരുതേയെന്നാണ് ആരാധകരുടെ പ്രാര്‍ഥന.
പ്രധാന പുരസ്‌കാരങ്ങള്‍
ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം-: 2005
ഫിഫ യുവതാരം: 2006, 2007, 2008
കോപ്പ അമേരിക്ക യുവതാരം: 2007
യുവേഫ ക്ലബ് ഫുട്‌ബോളര്‍: 2009
ഫിഫ ബാലണ്‍ ഡി ഓര്‍: 2009, 2010, 2011, 2012, 2015
ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഗോള്‍ഡന്‍ ബോള്‍: 2009, 2011
ഫിഫ വേള്‍ഡ് കപ്പ് ഗോള്‍ഡന്‍ ബോള്‍: 2014
കോപ്പ അമേരിക്ക ഗോള്‍ഡന്‍ ബോള്‍: 2015
യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്: 2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19.
മികച്ച ലാലിഗ താരം: 2008-09, 2009-10, 2010-11, 2011-12, 2012-13, 2014-15, 2017-18, 2018-19.
അര്‍ജന്റൈന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍: 2005, 2007, 2008, 2009, 2010, 2011, 2012, 2013, 2015, 2016, 2017.
from mangalam.com https://ift.tt/2rObgau
via IFTTT
No comments:
Post a Comment