കൊല്‍ക്കത്ത: പൗരത്വനിയമ ഭേദഗതിക്കെതിരേ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് അസമിലും മേഘാലയയിലും നേരീയ ശമനമായപ്പോള്‍ പശ്ചിമബംഗാളില്‍ സ്ഥിതിഗതികള്‍ വഷളായി. പ്രക്ഷോഭം ഏറ്റവും ശക്തമായിരുന്ന അസമില്‍ പോലീസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ മൂന്നായി. ഗുവാഹത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. അസമില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അസമിലെ ദിബ്രൂഗഡിലും മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലും കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. വിലക്കുകള്‍ ലംഘിച്ച് ഓള്‍ അസം വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിനു നാട്ടുകാരും പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതി അസം ജനത ഒരുകാരണവശാലും അംഗീകരിക്കില്ലെന്നു സമരക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും ഇല്ലാതാക്കുമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. പൗരത്വ ബില്ലിനെ എതിര്‍ക്കുന്നുവെന്നും അമിത് ഷാ തിരിച്ചുപോകണമെന്നുമുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം.
ക്രമസമാധാനപാലനത്തിന് അസമില്‍ കരസേനയുടെ 26 കോളങ്ങളെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ റാങ്കുകളിലുള്ള 70 െസെനികര്‍ ഉള്‍പ്പെടുന്നതാണ് ഒരു കോളം. സംസ്ഥാനത്തെ ക്രമസമാധാനനില പരിഗണിച്ച് ഗുവാഹത്തിയില്‍ നടക്കാനിരുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി മാറ്റിവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മറ്റൊരു ദിവസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തുമെന്നു വിദേശകാര്യ മന്ത്രാലത്തിന്റെ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഷില്ലോങ്ങില്‍ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. കര്‍ഫ്യുവില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണു അക്രമാസക്തമായ പ്രതിഷേധം അരങ്ങേറിയത്. അടുത്ത 48 മണിക്കൂറില്‍ മേഘാലയില്‍ മൊെബെല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. ക്രമസമാധാനില മെച്ചെപ്പെട്ടില്ലെങ്കില്‍ അസമിലും ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അടുത്ത ആഴ്ചകളില്‍ ഇന്ധനക്ഷാമം അനുഭവപ്പെടുമെന്നാണു സൂചന. ഐ.ഒ.സിയുടെ അസമിലെ ദിഗ്‌ബോയ് റിെഫെനറിയടക്കം ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, പ്രതിഷേധത്തിന്റെ തീവ്രത പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശിലും മേഘാലയയിലെ ഷില്ലോങ്ങിലും നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവച്ചു. നാളെ ഷില്ലോങ്ങിലെ വടക്കു കിഴക്കന്‍ പോലീസ് അക്കാഡമിയും തിങ്കളാഴ്ച അരുണാചലും സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. ഷില്ലോങ്ങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബില്ലിനെതിരായ പ്രക്ഷോഭം ബംഗാളിലേക്കും വ്യാപിച്ചത് സുരക്ഷാ ഏജന്‍സികളുടെ തലവേദന വര്‍ധിപ്പിച്ചു. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ബില്ലിന്റെ കോപ്പികള്‍ പ്രതീകാത്മകമായി പ്രതിഷേധക്കാര്‍ കത്തിച്ചു. ഹൗറയ്ക്ക് സമീപം ട്രെയിനു നേര്‍ക്കുണ്ടായ കല്ലേറില്‍ ലോക്കോെപെലറ്റിനും ചില യാത്രക്കാര്‍ക്കും പരുക്കേറ്റു. തിരക്കേറിയ ഹൗറ-ഖരക്പുര്‍ റൂട്ടില്‍ പ്രതിഷേധത്തെ തുടര്‍ന്ന് അനവധി ട്രെയിനുകള്‍ കുടുങ്ങി. 24 പര്‍ഗാനസ് ജില്ലയിലും ട്രെയിനുകള്‍ തടഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. പലയിടത്തും ടയറുകള്‍ കത്തിച്ച് ഗതാഗത തടസപ്പെടുത്തി.
ബില്ലില്‍ പ്രതിഷേധിച്ച് മുര്‍ഷിദാബാദ് (സൗത്ത്) ബി.ജെ.പി. പ്രസിഡന്റ് ഹുമയൂണ്‍ കബീര്‍ പാര്‍ട്ടി വിടുമെന്നു പ്രഖ്യാപിച്ചു. മുര്‍ഷിദാബാദിലെ റെയില്‍വേ സ്‌റ്റേഷന് അക്രമാസക്തമായ ജനക്കൂട്ടം തീയിട്ടു, ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെ മര്‍ദിച്ചു. ആയിരത്തോളം വരുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്. നേരത്തേ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്നു കബീര്‍. ബംഗാളില്‍ മഹാറാലിക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ ബില്ലിനെതിരേ പ്രതിഷേധം നടത്തുന്നതിനിടെ റോഡ് ഉപരോധിച്ചതിന് ഡി.എം.കെ. യുവജനവിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനാണ് ഉദയനിധി. െസെദാപേട്ടില്‍ നടന്ന പ്രതിഷേധത്തിനിടെ ബില്ലിന്റെ പകര്‍പ്പുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. തുടര്‍ന്നാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. ബില്‍ ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണെന്നും പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി പറഞ്ഞു.
from mangalam.com https://ift.tt/2RQJQeM
via IFTTT
No comments:
Post a Comment