അമ്പലപ്പുഴ: രണ്ടുവയസ്സുള്ള മകനെ ആദ്യമായിക്കണ്ട സന്തോഷത്തിലായിരുന്നു അൻഷാദ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഉടൻ മകൻ ഉമറുൾ ഫാറൂക്കിനെ വാരിപ്പുണർന്ന് ചുംബിച്ചു. വാപ്പയെ ആദ്യമായി കാണുന്നതിന്റെ സന്തോഷം കുഞ്ഞുമുഖത്തും വിടർന്നു. സൗദി മരുഭൂമിയിലെ ആടുജീവിതത്തിൽനിന്ന് രക്ഷപ്പെട്ട അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് വ്യാഴാഴ്ച വൈകീട്ടാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഭാര്യ റാഷിദ, ബാപ്പ ജലാലുദ്ദീൻ, ഉമ്മ ലൈല, സഹോദരൻ അൻസിൽ എന്നിവരെല്ലാം അൻഷാദിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർ അറേബ്യയുടെ വിമാനത്തിൽ വൈകീട്ട് 6.45-നാണ് അൻഷാദ് എത്തിയത്. നടപടികൾ പൂർത്തിയാക്കി ഏഴരയോടെ പുറത്തിറങ്ങി. നരകതുല്യമായ ജീവിതത്തിൽനിന്ന് രക്ഷപ്പെട്ടെത്തിയ അൻഷാദിനെ സന്തോഷംനിറഞ്ഞ കണ്ണീരോടെയാണ് കുടുംബാംഗങ്ങൾ വരവേറ്റത്. 2017 ഒക്ടോബർ 18-നാണ് അൻഷാദ് സൗദിയിലെത്തിയത്. സൗദി പൗരന്റെ വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരങ്ങളും നൽകുന്ന ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന് സമാനമായ അൻഷാദിന്റെ ദുരിതകഥ കഴിഞ്ഞമാസം ഒൻപതിന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് നിരവധി സംഘടനകളും വ്യക്തികളും ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായി പ്രവർത്തിച്ചു. കഴിഞ്ഞമാസം 20-നാണ് അൻഷാദ് രക്ഷപ്പെട്ടത്. അതിനുശേഷം ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലായിരുന്നു. അവിടെനിന്ന് ഉംറയ്ക്കുപോയശേഷമാണ് വ്യാഴാഴ്ച രാവിലെ അൻഷാദ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. രാത്രി വൈകി ഇദ്ദേഹം വീട്ടിലെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2YnE9qg
via
IFTTT
No comments:
Post a Comment