ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗ നേതൃത്വത്തിനെതിരേ മുൻ ഡി.ജി.പി. സെൻകുമാറും മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവും യൂണിയൻ ഭാരവാഹികളെ സംഘടിപ്പിക്കുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. സെൻകുമാറിനെ മുന്നിൽനിർത്തിയുള്ള നീക്കത്തിന് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് സൂചന. എന്നാൽ, പാർട്ടി സംസ്ഥാനനേതൃത്വം ഇത് നിഷേധിച്ചു. കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. സെൻകുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെൻകുമാർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വർഷം വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്തെന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ്.എൻ.ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. ബി.ഡി.ജെ.എസ്. പിളർന്നേക്കും പുതിയ നീക്കം എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെയും പിളർത്തിയേക്കും. എസ്.എൻ.ട്രസ്റ്റ് നിർവാഹകസമിതിയംഗംകൂടിയായ സുഭാഷ് വാസു ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അച്ഛനൊപ്പം ഉറച്ചുനിൽക്കുമ്പോൾ ഭിന്നിപ്പ് പാർട്ടിയിലേക്കും വ്യാപിക്കും. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഭാഗത്തുനിന്ന് ബി.ജെ.പി.ക്ക് അലോസരമുണ്ടാക്കുന്ന നിലപാട് പലതവണ ഉണ്ടായിട്ടുണ്ട്. വിമതനീക്കത്തിനുപിന്നിൽ ബി.ജെ.പി.യുടെ പങ്ക് സംശയിക്കാൻ കാരണവുമിതാണ്. സെൻകുമാർ ഇപ്പോൾ സംഘപരിവാർ സഹയാത്രികനാണെന്നതാണ് മറ്റൊരു കാരണം. അതേസമയം, ഈ വിഷയത്തിൽ താത്പര്യമില്ലെന്നാണ് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ പ്രതികരണം. എസ്.എൻ.ഡി.പി.യോഗത്തോടും ബി.ഡി.ജെ.എസിനോടുമൊപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും പറയാനില്ല ഇപ്പോൾ ഒന്നും പറയാനില്ല. ആരെപ്പറ്റിയും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി പേരെടുത്ത് ഒന്നും പറഞ്ഞിട്ടില്ല. -തുഷാർ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി.യോഗം Content Highlights: Senkumar and Subhash Vasu leading the front
from mathrubhumi.latestnews.rssfeed https://ift.tt/340y7gi
via
IFTTT
No comments:
Post a Comment