ചെന്നൈ: പ്രതിഷേധം വേണ്ട, കാമ്പസിനുള്ളിൽത്തന്നെ അനുവാദത്തോടെയുള്ള സംവാദം മതിയെന്ന് വിദ്യാർഥികളോട് മദ്രാസ് ഐ.ഐ.ടി. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയതിനുപിന്നാലെയാണ് നിർദേശവുമായി സ്റ്റുഡന്റ്സ് ഡീൻ വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശമയച്ചത്. മുൻകൂർ അനുമതിയില്ലാതെ കാമ്പസിൽ റാലികളും പ്രകടനങ്ങളും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ ചിലതിൽ പുറത്തുനിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. കാമ്പസിൽ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണം. മുദ്രാവാക്യങ്ങൾ മുഴക്കേണ്ട, പകരം ജനാധിപത്യരീതിയിൽ സംവാദങ്ങൾ സംഘടിപ്പിക്കണം. മുദ്രാവാക്യം വിളിച്ചുംമറ്റും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതിൽനിന്ന് പിന്മാറണം. സ്ഥാപനത്തിന്റെ പാരമ്പര്യം കാക്കണമെന്നും ഡീൻ അഭ്യർഥിച്ചു. എന്നാൽ, പ്രതിഷേധപ്രകടനങ്ങൾ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഇതു ചൂണ്ടിക്കാട്ടി അധികൃതർക്ക് കൂട്ടമായി ഇ-മെയിലയച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുന്നുണ്ട്. അനുമതിയോടെയുള്ള പ്രതിഷേധം എന്നതുതന്നെ വിരോധാഭാസമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രകോപിപ്പിക്കുക എന്നതല്ല പ്രതിഷേധിക്കുന്നവരുടെ ഉദ്ദേശ്യം. അസഹിഷ്ണുതയുള്ളവർ സമാധാനപരമായ പ്രതിഷേധങ്ങളിലും പ്രകോപനം കൊള്ളുകയാണ്. അധികൃതരുടെ വാദം ജനാധിപത്യവിരുദ്ധമാണെന്നും കാമ്പസിലെ വിദ്യാർഥിക്കൂട്ടായ്മയായ 'ചിന്താബാർ' പ്രതികരിച്ചു. Content highlights:Madras IIT Citizenship act
from mathrubhumi.latestnews.rssfeed https://ift.tt/3998xtt
via
IFTTT
No comments:
Post a Comment