തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ അപ്രധാന തസ്തികയിലേക്കു മാറ്റിയത് പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണെന്ന് ആരോപണം. രാത്രിയിൽ വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ മൊബൈലിലേക്ക് അശ്ലീലസന്ദേശമയച്ചെന്ന പരാതിയാണ് സ്ഥാനമാറ്റത്തിനു പിന്നിലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ലഭിച്ച പരാതികൾ ഒതുക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. സിൻഹയ്ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗമാണ് സിൻഹയെ അപ്രധാനമായ പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ ചുമതലയിലേക്കു മാറ്റിയത്. പൊതുഭരണവകുപ്പിൽ എത്തിയതുമുതൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അച്ചടക്കത്തിലും ഹാജർ രേഖപ്പെടുത്താനുള്ള പഞ്ചിങ്ങിലും അദ്ദേഹം സ്വീകരിച്ച കർശനനിലപാടുകൾ സംഘടനകളുടെ എതിർപ്പിനു കാരണമായിരുന്നു. ഇതിൽ ഇടതനുകൂല സംഘടനകളടക്കം മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പമാണ് വനിതാ ഐ.എ.എസുകാരുടെ പരാതിയും അദ്ദേഹത്തിനെതിരേ ഉയരുന്നത്. രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയെത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ചാമക്കാല ആരോപിച്ചു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം അന്വേഷിക്കാതെ പരാതി ഒതുക്കിത്തീർക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിൻഹയ്ക്കെതിരേ അത്തരം ആരോപണവുമായി ഇതുവരെ ഉദ്യോഗസ്ഥരാരും പരസ്യമായി രംഗത്തുവന്നിട്ടില്ല. കോൺഗ്രസ് ആരോപണങ്ങൾ ഇങ്ങനെ: ഡെപ്യൂട്ടേഷനിൽ ഡൽഹിയിലായിരിക്കെ 2017 ജൂണിൽ ഡെപ്യൂട്ടേഷൻ നിർബന്ധിതമായി റദ്ദാക്കി അദ്ദേഹത്തെ കേരളത്തിലേക്ക് മടക്കി അയച്ചതിനുപിന്നിലെ കാരണം അന്വേഷിക്കണം. പ്രളയസമയത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് അദ്ദേഹം രാത്രി സന്ദേശം അയക്കുകയും പരുഷമായി അവർ പ്രതികരിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥയുടേതെന്ന പേരിലുള്ള വാട്സാപ്പ് സന്ദേശം ജ്യോതികുമാർ ചാമക്കാല പുറത്തുവിട്ടു. ഇതിനുപിന്നാലെ സിൻഹയെ 2018 ഒക്ടോബർ 11-നു സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്തി 2019 ജനുവരി 30-ന് അദ്ദേഹം അതേ തസ്തികയിൽ തിരിച്ചെത്തി. പിന്നീട് മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ രക്ഷിതാക്കൾ സിൻഹയുടെ പെരുമാറ്റം സംബന്ധിച്ച് മുഖ്യന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് ഇപ്പോൾ രണ്ടു ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർമാരായി പരിശീലനത്തിലുള്ള യുവ ഐ.എ.എസുകാർ സിൻഹ അശ്ലീല സന്ദേശം അയച്ചതു സംബന്ധിച്ച് മസ്സൂറിയിലെ ഐ.എ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് പരാതിപ്പെട്ടത്. തലസ്ഥാനത്തെ ഒരു ക്ലബ്ബിൽ നടന്ന സത്കാരത്തിനിടെ അപമര്യാദയായി പെരുമാറിയതടക്കം അവർ ഉന്നയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറി സിൻഹയോടുതന്നെ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. നവംബർ ഒമ്പതിന് രണ്ടാം ശനിയാഴ്ചയായിട്ടും വീഡിയോ കോൺഫറൻസിലൂടെ ഇരുവരോടും മാപ്പുപറഞ്ഞു. 11-ന് തിങ്കളാഴ്ച ഫോണിൽ വിളിച്ചും മാപ്പപേക്ഷിച്ചു. പരാതിയുയർന്നിട്ടും കേസെടുക്കാതെ വെറും സ്ഥലംമാറ്റത്തിലൂടെ പ്രശ്നം ഒതുക്കിത്തീർക്കാനാണു ശ്രമം. അടിസ്ഥാനരഹിതം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സ്ഥലംമാറ്റിയതെന്തിനെന്ന് മാറ്റിയവരോടു ചോദിക്കണം. -ബിശ്വനാഥ് സിൻഹ content highlights:biswanath sinha ias
from mathrubhumi.latestnews.rssfeed https://ift.tt/2tdole4
via
IFTTT
No comments:
Post a Comment