കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ നാലു പോലീസുകാര്‍ക്ക് എതിരേ കൊലക്കുറ്റം. എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ് രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായിരുന്ന പി.പി. സന്തോഷ്‌കുമാര്‍, റിതിന്‍രാജ്, എം.എസ്. സുമേഷ്, വരാപ്പുഴ മുന്‍ എസ്.ഐ: ജി.എസ്. ദീപക് എന്നിവര്‍ക്കെതിരേയാണു ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയത്.
പറവൂര്‍ മുന്‍ സി.ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ സ്‌റ്റേഷനില്‍ എ.എസ്.ഐയായിരുന്ന സി.എന്‍. ജയദേവന്‍, സീനിയര്‍ സി.പി.ഒ. സന്തോഷ് ബേബി, സി.പി.ഒമാരായ ശ്രീരാജ്, ഇ.വി. സുനില്‍കുമാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പുറമേ കേരള പോലീസ് നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഒമ്പതു പ്രതികളുള്ള കുറ്റപത്രം ഏതാനും ദിവസത്തിനകം പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. നിയമവിരുദ്ധമായി സ്‌ക്വാഡ് രൂപീകരിച്ചെന്ന ആരോപണവിധേയനായ എ.വി. ജോര്‍ജ് 98-ാം സാക്ഷിയാണ്. നിരവധി ഡി.വൈ.എസ്.പിമാരും എസ്.ഐമാരും ഒമ്പതു തടവുകാരുമടക്കം 175 പേരാണു സാക്ഷിപ്പട്ടികയില്‍.
2018 ഏപ്രില്‍ ഒമ്പതിനാണു ക്രൂരമായ കസ്റ്റഡി മര്‍ദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് മരിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം അഡ്വ. പി.ജി. മനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണു നടപടികള്‍ വേഗത്തിലായത്.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവെന്റ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് െടെഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാര്‍ ശ്രീജിത്തിനെ രാത്രിയില്‍ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ജീപ്പില്‍വച്ചും വരാപ്പുഴ സ്‌റ്റേഷനില്‍വച്ചും ക്രൂരമര്‍ദനത്തിന് ഇരയായെന്നും ഇതാണു മരണകാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
from mangalam.com https://ift.tt/2RNihDq
via IFTTT
No comments:
Post a Comment