തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിേര സാമൂഹികമാധ്യമത്തിൽ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തിൽ മുൻ വിദ്യാർഥികൾക്കു മർദനം. യൂണിവേഴ്സിറ്റി കോളേജിൽ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്കൃത കോളേജിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ഒരു വർഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശിക്കും ആര്യങ്കോട് സ്വദേശിക്കുമാണ് മർദനമേറ്റത്. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് എന്നീ കേസുകളിൽ പ്രതിയായ നസീം ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പരീക്ഷത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തിൽ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിേര വന്ന പ്രതികരണങ്ങളെ പിന്തുണച്ച് ആര്യങ്കോട് സ്വദേശിയായ മുൻ വിദ്യാർഥിയും എത്തിയിരുന്നു. ഇതു ചോദിച്ചാണ് കത്തിക്കുത്ത് കേസിൽ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ ഇവരെ മർദിച്ചത്. ഇതിൽ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മൊഴിയെടുക്കാൻ പോലീസ് ജനറൽ ആശുപത്രിയിലെത്തിയെങ്കിലും മർദനമേറ്റവർ ഒഴിഞ്ഞുമാറി. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി തങ്ങൾക്കു പരാതിയില്ലെന്ന് അറിയിച്ചു. തമലം സ്വദേശിക്കാണ് കൂടുതൽ മർദനമേറ്റത്. സംഘംചേർന്നു മർദിച്ചശേഷം സംസ്കൃത കോളേജിലുണ്ടായിരുന്നവർ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവർ പരാതിനൽകാൻ ആലോചിച്ചെങ്കിലും വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസിൽ പരാതിനൽകാതെ പിൻവലിഞ്ഞതെന്നാണ് സൂചന. മുൻ എസ്.എഫ്.ഐ. നേതാവായ നസീം പി.എസ്.സി. പരീക്ഷത്തട്ടിപ്പിൽ മൂന്നാംപ്രതിയും യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ രണ്ടാംപ്രതിയുമാണ്. Content Highlights:University college conflict
from mathrubhumi.latestnews.rssfeed https://ift.tt/36F8HYb
via
IFTTT
No comments:
Post a Comment