പള്ളിക്കത്തോട് (കോട്ടയം): പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിൽ ബി.ജെ.പി.ക്കെതിരേ യു.ഡി.എഫ്. സ്ഥാനാർഥിക്ക് എൽ.ഡി.എഫ്. വോട്ട്. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസിലെ ഷാജി ഐസക്ക് ബി.ജെ.പി.യിലെ കെ.കെ.വിപിനചന്ദ്രനെ രണ്ട് വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി പ്രസിഡന്റായി. യു.ഡി.എഫ്. ഭരണം നടത്തുന്ന പഞ്ചായത്തിൽ മുൻധാരണപ്രകാരം കോൺഗ്രസിലെ ജിജി അഞ്ചാനി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.13 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ആറും ബി.ജെ.പി.ക്ക് അഞ്ചും എൽ.ഡി.എഫിന് രണ്ടും എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും മൂന്നുപേർവീതമുണ്ടായിരുന്നു. എന്നാൽ ഏതാനുംമാസം മുൻപ് കേരള കോൺഗ്രസ് അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോർജിനെ കൂറുമാറ്റനിയമപ്രകാരം അയോഗ്യയാക്കി. അതോടെ യു.ഡി.എഫിനും ബി.ജെ.പി.ക്കും അഞ്ചുവീതം അംഗങ്ങളായി. ഇതിനിടെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബി.ജെ.പി.ക്കും തുല്യവോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ വിജയകുമാരി വൈസ് പ്രസിഡന്റായി.മത്സരിച്ചത് കേരള കോൺഗ്രസ് അംഗമായതിനാലും ബി.ജെ.പി. ഭരണത്തിൽ വരാതിരിക്കാൻവേണ്ടിയും മാത്രമാണ് എൽ.ഡി.എഫ്. പിൻതുണയെന്ന് സി.പി.എം. ലോക്കൽ സെക്രട്ടറി പി.ജി.രാജു പറഞ്ഞു. എന്നാൽ ഭരണസമിതിക്ക് എൽ.ഡി.എഫ്. പിൻതുണയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2qO7BZt
via
IFTTT
No comments:
Post a Comment