ബെംഗളൂരു: ഡിസംബർ അഞ്ചിനു നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് കർണാടകസർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണെങ്കിലും വിഭാഗീയത ബി.ജെ.പി.ക്ക് ഭീഷണിയാവുന്നു. അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെ.ഡി.എസ്. മുൻ എം.എൽ.എ.മാരെ ബി.ജെ.പി. സ്ഥാനാർഥികളായി പരിഗണിക്കുന്നതാണ് വിഭാഗീയതയ്ക്ക് ഇടയാക്കിയത്. അതിനിടെ, സ്ഥാനാർഥിനിർണയത്തിൽ പ്രതിഷേധമുയർത്തി ബി.ജെ.പി. നേതാവും നാലുതവണ എം.എൽ.എ.യുമായ രാജു കഗെ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബെലഗാവിയിലെ കാഗ്വാദിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച ശ്രീമന്ത് പാട്ടീലിനെ സ്ഥാനാർഥിയാക്കാനുള്ള ബി.ജെ.പി. തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജു കഗെ പാർട്ടി വിടുന്നത്. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി 18-ന് പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീമന്ത് പാട്ടീലിനോടാണ് രാജു കഗെ പരാജയപ്പെട്ടത്. 2000-ൽ ജെ.ഡി.എസ്. സ്ഥാനാർഥിയായി വിജയിച്ച രാജു കഗെ 2004, 2008, 2013 തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായാണ് വിജയിച്ചത്. ബി.ജെ.പി.യിലെ വിഭാഗീയതയിൽ കോൺഗ്രസ് പ്രതീക്ഷയിലാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്താനായാൽ ബി.ജെ.പി. സർക്കാരിനെ വീഴ്ത്താനാകും. ഇതു മുന്നിൽക്കണ്ട് സ്ഥാനാർഥികളെ വേഗം പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് മുന്നേറാനാണ് തീരുമാനം. എട്ടുമണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എന്നാൽ, ബി.ജെ.പി. ആശയക്കുഴപ്പത്തിലാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നുമണ്ഡലങ്ങളിൽ വിമതശല്യം രൂക്ഷമാണ്. ഇതിന് പരിഹാരം കാണാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തീവ്രശ്രമത്തിലാണ്. വിമതനീക്കം നടത്തുന്നവരുമായി ചർച്ചനടത്തിയെങ്കിലും അനുനയത്തിന് തയ്യാറായിട്ടില്ല. സീറ്റുലഭിച്ചില്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കുമെന്നാണ് ഇവരുടെ നിലപാട്. 15 മണ്ഡലങ്ങളിൽ 13 എണ്ണം കോൺഗ്രസിന്റെയും മൂന്നെണ്ണം ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളാണ്. ഹൊസകോട്ടയിലും മഹാലക്ഷ്മി ലേ ഔട്ടിലും ബി.ജെ.പി.യിൽ വിഭാഗീയത രൂക്ഷമാണ്. യുവമോർച്ച സെക്രട്ടറി ശരത് ബച്ചഗൗഡ ഹൊസകോട്ടയിൽ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി. മുതിർന്ന നേതാവും എം.പി.യുമായ ബച്ചഗൗഡയുടെ മകനാണ് ശരത് ഗൗഡ. മഹാലക്ഷ്മി ലേ ഔട്ടിൽ ജെ.ഡി.എസിൽനിന്നു രാജിവെച്ച ഗോപാലയ്യയെയാണ് ബി.ജെ.പി. പരിഗണിക്കുന്നത്. ഇതിനെതിരേ മണ്ഡലത്തിൽനിന്നുള്ള നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. Content Highlights: Setback for BJP in Karanataka
from mathrubhumi.latestnews.rssfeed https://ift.tt/2O08fLu
via
IFTTT
No comments:
Post a Comment