ചെന്നൈ: മലയാളിവിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തരാന്വേഷണം നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ തള്ളി. ഇതോടെ വീണ്ടും പ്രക്ഷോഭം ആരംഭിക്കാൻ വിദ്യാർഥിക്കൂട്ടായ്മയായ ‘ചിന്താബാർ’ തീരുമാനിച്ചു. ഇതിനായി സംയുക്തസമിതി രൂപവത്കരിച്ച് മുന്നോട്ടുപോവും. വ്യാഴാഴ്ച വൈകീട്ടു നടന്ന ചർച്ചയിൽ ഡയറക്ടർ പ്രൊഫ. ഭാസ്കർ രാമമൂർത്തി, രജിസ്ട്രാർ ഡോ. ജെയ്ൻ പ്രസാദ് എന്നിവരും വിദ്യാർഥികളെ പ്രതിനിധാനംചെയ്ത് അസർ മൊയ്ദീൻ, ജസ്റ്റിൻ ജോസഫ്, വാണി പ്രശംസ എന്നിവരും പങ്കെടുത്തു.പോലീസന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തരസമിതി രൂപവത്കരിച്ച് അന്വേഷണം നടത്താനാകില്ലെന്ന് ഡയറക്ടർ അറിയിച്ചു. കാമ്പസിൽത്തന്നെ മുമ്പ് ആഭ്യന്തരാന്വേഷണം നടത്തിയത് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. എന്നാൽ ആവശ്യം അംഗീകരിക്കാൻ ഡയറക്ടർ തയ്യാറായില്ല. മുക്കാൽമണിക്കൂറോളം നീണ്ട ചർച്ചയിൽ തീരുമാനമാകാഞ്ഞതോടെയാണ് വിദ്യാർഥികൾ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചിന്താബാർ കൂട്ടായ്മയിലെ രണ്ട് വിദ്യാർഥികൾ കാമ്പസിൽ നിരാഹാരസമരം നടത്തിയിരുന്നു.ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തരസമിതി രൂപവത്കരിക്കുക, മദ്രാസ് ഐ.ഐ.ടി.യിലെ വിദ്യാർഥിപ്രശ്നങ്ങൾ പഠിക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കുക, വിദ്യാർഥികളുടെ പരാതിപരിഹാരത്തിന് കാമ്പസിനകത്ത് വകുപ്പുതലത്തിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അതിൽ ആഭ്യന്തരാന്വേഷണം ഒഴികെയുള്ള ആവശ്യങ്ങൾ അധികൃതർ നിരുപാധികം അംഗീകരിച്ചു.സംഭവത്തിൽ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് എൻ.എസ്.യു.ഐ. നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചെന്നൈയിൽ ഇടത് യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടന്നു. ഈ മാസം ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടി.യിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/35mRp0l
via
IFTTT
No comments:
Post a Comment