ഹരിപ്പാട്: വോട്ടർപ്പട്ടിക ഓൺലൈനായും മെബൈൽ ആപ്പുവഴിയും പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാമിന് (ഇ.വി.പി.) കേരളത്തിൽ തണുത്ത പ്രതികരണം. സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തിലും സാക്ഷരതയിലും മുന്നിൽനിൽക്കുന്ന കേരളത്തിൽ ആകെയുള്ള വോട്ടർമാരിൽ 0.09 ശതമാനം മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഒക്ടോബർ 15 വരെയാണ് ഇ.വി.പി.ക്ക് സമയപരിധി അനുവദിച്ചിരുന്നത്. ഇപ്പോഴത് നവംബർ 18 വരെ നീട്ടിയിരിക്കുകയാണ്. 2,62,76,242 ആളുകളാണ് കേരളത്തിൽ നിലവിലുള്ള വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നത്. ഇവരിൽ 23,586 പേർ മാത്രമാണ് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തിയത്. 10,550 പേർ ഉപയോഗപ്പെടുത്തിയ കൊല്ലം ജില്ലയാണ് മുന്നിൽ. 2,231 വോട്ടർമാർ ഉപയോഗിച്ച കണ്ണൂർ രണ്ടാംസ്ഥാനത്തും. പാലക്കാട് (1795), വയനാട് (1688), മലപ്പുറം (1672), എറണാകുളം (1005), പത്തനംതിട്ട (947), കാസർകോഡ് (794), തിരുവനന്തപുരം (736), തൃശ്ശൂർ (671), കോഴിക്കോട് (505), ആലപ്പുഴ (443), കോട്ടയം (379), ഇടുക്കി (170) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ കണക്ക്. സ്മാർട്ട് ഫോണുള്ളവർക്ക് nvsp.in പോർട്ടലിൽ ലളിതമായി വോട്ടർപ്പട്ടിക പരിശോധിക്കാനും ആവശ്യമെങ്കിൽ തിരുത്തൽ വരുത്താനും കഴിയും. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയ്ക്ക് പകരം കളർ ഫോട്ടോ ഉൾപ്പെടുത്താം. ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ബൂത്തിൽത്തന്നെ വോട്ടുചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്താം. വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നവരെല്ലാം ഓൺലൈനായി പരിശോധിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എന്നാൽ, വോട്ടർമാർക്കിടയിൽ ഇതിന് പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞില്ല. വോട്ടർ ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്പിലും ഇതേ സൗകര്യങ്ങൾ ലഭ്യമാണ്. കരട് വോട്ടർപ്പട്ടിക നവംബർ 25-ന്; അന്തിമ പട്ടിക ജനുവരി 20-നും ഹരിപ്പാട്: അടുത്തവർഷത്തേക്കുള്ള കരട് വോട്ടർപ്പട്ടികയുടെ പ്രസിദ്ധീകരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നവംബർ 25-ലേക്ക് മാറ്റി. നേരത്തെ നവംബർ 15 ആണ് നിശ്ചയിച്ചിരുന്നത്. വോട്ടർപ്പട്ടികയിൽ പേരുചേർക്കാനുള്ള അപേക്ഷകളുടെ ബാഹുല്യവും ഓൺലൈനിൽ പട്ടിക പരിശോധിക്കാനുള്ള സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം തീരെ കുറഞ്ഞതുകൊണ്ടുമാണിത്. കരട് പട്ടികയിലെ ആക്ഷേപങ്ങൾ നവംബർ 25 മുതൽ ഡിസംബർ 24 വരെ സ്വീകരിക്കും. ആക്ഷേപങ്ങൾ തീർപ്പാക്കാനുള്ള അന്തിമ തീയതി ജനുവരി 10 ആണ്. തുടർന്ന്, ജനുവരി 20-ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധപ്പെടുത്തും. രാജ്യത്ത് ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇതേ സമയക്രമമാണ്. അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ നവംബർ 15-ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി ആറിന് അന്തിമ പട്ടികയും.
from mathrubhumi.latestnews.rssfeed https://ift.tt/2MceiwL
via
IFTTT
No comments:
Post a Comment