കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ ജോളി നാട്ടില്‍ വിലസിയിരുന്നത് എന്‍ഐടി പ്രൊഫസര്‍ എന്ന പേരിലായിരുന്നു. മാത്രമല്ല പൊന്നാമറ്റം വീടിന് ചുറ്റുവട്ടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ജോളി 'കരിയര്‍ കൗണ്‍സിലിംഗ്' ക്ലാസുകളും നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി സ്വന്തമാക്കി സ്വന്തം കാലില്‍ നില്‍ക്കണമെന്നായിരുന്നു ജോളിയുടെ ഉപദേശം. ഇതിനായി സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടും നാട്ടുകാര്‍ക്ക് ഉണ്ടായിരുന്ന ആദരം പോലെ തന്നെ എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും ഉണ്ടായിരുന്നെന്ന് അയല്‍വാസിയായ സറീന പറഞ്ഞു. അയല്‍വക്കത്തുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് ഉപദേശം തേടി ജോളിയെ സമീപിച്ചിരുന്നു.
2015ല്‍ സറീനയുടെ മകള്‍ പ്ലസ് ടു പാസായപ്പോള്‍ എന്‍ട്രന്‍സ് കോച്ചിംഗിന്റെ കാര്യത്തില്‍ നിര്‍ദേശം നല്‍കിയത് ജോളിയായിരുന്നു. 'റോയ്ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ' എന്നും ജോളി പറയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 2002 മുതല്‍ എന്‍ഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ 'എന്‍ഐടി പ്രഫസര്‍' എന്നായിരുന്നു ജോളിയുടെ ലേബല്‍.
from mangalam.com https://ift.tt/35vVXCs
via IFTTT
No comments:
Post a Comment