ഛത്തീസ്ഗഢ്/മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ബി.ജെ.പി.- ശിവസേന സഖ്യം ഭരണം നിലനിർത്തി. ഹരിയാണയിൽ വലിയ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങിയ ബി.ജെ.പി.ക്കും തിരിച്ചുവരവ് ലക്ഷ്യമിട്ട കോൺഗ്രസിനും കേവലഭൂരിപക്ഷം നേടാനായില്ല. അവിടെ കന്നിയങ്കത്തിനിറങ്ങിയ ജനനായക് ജനത പാർട്ടിയുടെ പിന്തുണ സർക്കാർ രൂപവത്കരണത്തിൽ നിർണായകമാകും. സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഗവർണറെ കാണുമെന്ന് ബി.ജെ.പി. വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റിൽ ബി.ജെ.പി. നൂറ്റിമൂന്നും ശിവസേന അന്പത്താറും സ്വന്തമാക്കി. കേവലഭൂരിപക്ഷത്തിനു 145 സീറ്റാണു വേണ്ടത്. അമ്പേ പരാജയമാകുമെന്നു കരുതിയ കോൺഗ്രസ്-എൻ.സി.പി. സഖ്യം നില മെച്ചപ്പെടുത്തി. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മങ്ങിനിന്നിരുന്ന ശരദ് പവാറിന്റെ തിരിച്ചുവരവറിയിച്ചുകൊണ്ട് 41 സീറ്റിൽനിന്ന് എൻ.സി.പി. 54-ലേക്കു വളർന്നു. കോൺഗ്രസ് 41-ൽ നിന്ന് 44-ലേക്ക് എത്തിയെങ്കിലും മുഖ്യപ്രതിപക്ഷകക്ഷി സ്ഥാനം നഷ്ടമായി. 90 അംഗ നിയമസഭയുള്ള ഹരിയാണയിൽ ഭരണകക്ഷിയായ ബി.ജെ.പി. 40 സീറ്റിലൊതുങ്ങി. കോൺഗ്രസ് 31 സീറ്റു നേടി. കേവലഭൂരിപക്ഷത്തിന് 46 സീറ്റു വേണം. എക്സിറ്റ് പോളുകൾ ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി. മുന്നേറ്റമാണ് പ്രവചിച്ചത്. വിലപേശലിനു ശിവസേന മഹാരാഷ്ട്രയിലെ നാഗ്പുർ സൗത്ത് വെസ്റ്റിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. പങ്കജ് മുണ്ടെയടക്കം ഏഴുമന്ത്രിമാർ തോറ്റതും തിരിച്ചടിയായി. ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയിൽ മരുമകൻ അജിത് പവാർ 1.62 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് വെറും നാലുമാസം പിന്നിടവേ വർളി മണ്ഡലത്തിൽ വിജയിച്ചു. മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്കു ശക്തിക്ഷയിച്ച സാഹചര്യത്തിൽ വിലപേശലുമായി ശിവസേന രംഗത്തെത്തി. സർക്കാർ രൂപവത്കരണത്തിന് 50-50 ഫോർമുല നടപ്പാക്കണമെന്നാണ് പാർട്ടിയധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണം എന്ന നിബന്ധനവരെ ശിവസേന മുന്നോട്ടുവെച്ചേക്കുമെന്നാണു സൂചന. എന്നാൽ, 15 വിമതർ താനുമായി സംസാരിച്ചെന്നും കൂടുതൽപ്പേർ രംഗത്തുവരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മുന്നറിയിപ്പു നൽകി. ഹരിയാണയിൽ മന്ത്രിമാർക്ക് കൂട്ടത്തോൽവി ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാണയിലെ പത്തിൽ പത്തു സീറ്റും നേടിയ ബി.ജെ.പി.ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 22 ശതമാനത്തോളം വോട്ട് കുറഞ്ഞു. പ്രചാരണവേളയിൽ 75 സീറ്റെങ്കിലും നേടുമെന്നാണ് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ, മത്സരിച്ച മന്ത്രിമാരിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടിക്കുപിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല രാജിവെച്ചു. പത്തുസീറ്റു നേടിയ ജനനായക് ജനതാ പാർട്ടിയിലൂടെ ഹരിയാണരാഷ്ട്രീയത്തിലെ കിങ് മേക്കറായിരിക്കുകയാണ് മുൻ എം.പി. ദുഷ്യന്ത് ചൗട്ടാല. കുടുംബവഴക്കിനെത്തുർന്ന് ലോക്ദളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞകൊല്ലമാണ് അദ്ദേഹം പാർട്ടിയുണ്ടാക്കിയത്. എന്നാൽ ആരെ പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പി.ക്കേതിരേ കൈകോർക്കണമെന്ന് ആഹ്വാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ രംഗത്തെത്തി. എല്ലാവർക്കും തുല്യസ്ഥാനം നൽകുന്ന ശക്തമായൊരു സർക്കാരുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. content highlights: Maharshtra haryana election result
from mathrubhumi.latestnews.rssfeed https://ift.tt/2WbE2wJ
via
IFTTT
No comments:
Post a Comment