ഗാന്ധിനഗർ: രാവിലെ ഒരു ഫുട്ബോൾ താരത്തിന്റെ ചുറുചുറുക്കോടെ വീട്ടിൽനിന്ന് പോയ മകനെ ചിരിയോടെ യാത്രയാക്കിയ അമ്മ. 18 ദിവസത്തിനുശേഷം അവന്റെ ചേതനയറ്റ ശരീരവുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ അഫീൽ ജോൺസൺ വീടിന്റെ പ്രതീക്ഷയായിരുന്നു. ജോൺസണിന്റെയും ഡാർളിയുടെയും ഏക മകൻ. അവൻ ചിരിയോടെ മടങ്ങിവരുമെന്ന് അവർ പ്രതീക്ഷിച്ചു. ദൈവം നിശ്ചയിക്കുംപോലെ നടക്കുമെന്ന് അമ്മ എല്ലാവരോടും പറഞ്ഞു. പക്ഷേ, അപ്പോഴും മകന്റെ കൈയോ കാലോ അനങ്ങുന്നുവോ എന്ന് തിരക്കും. കണ്ണ് ചലിക്കുന്നുണ്ടോയെന്ന് ചോദിച്ചു. പ്രതീക്ഷയുടെ അവസാന തുരുത്തുവരെ കാത്തുനിന്നു. പ്രത്യാശയുടെ നല്ല പാഠങ്ങളിൽ അവർ എല്ലാം ദൈവത്തിന് സമർപ്പിച്ചു. നില മോശമാണെന്ന് ഡോക്ടർമാർ പലവട്ടം അറിയിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അഫീലിന്റെ തലയോട്ടിക്കു പൊട്ടലും തലച്ചോറിന് ഇളക്കവും കണ്ണുകൾക്ക് ഗുരുതര പരിക്കുമുണ്ടായിരുന്നു. അന്നേദിവസംതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശേഷം വെന്റിലേറ്റർ സഹായത്തിലായിരുന്നു ചികിത്സ. ആദ്യദിവസങ്ങളിൽ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങിയിരുന്നു. പിന്നീട് വൃക്കകൾ തകരാറിലായി. ഡയാലിസിസ് നടത്തേണ്ടിവന്നു. ക്രമേണ മരുന്നുകളോട് പ്രതികരിക്കാതായി. അവയവങ്ങൾ ഓരോന്നായി തകരാറിലായി. ഞായറാഴ്ച മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ പരിക്കാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. അവയവങ്ങളെ ഒന്നൊന്നായി തകരാർ ബാധിച്ചു. മരുന്നുകളോട് പ്രതികരണം കുറഞ്ഞുവന്നു. വൈദ്യശാസ്ത്രത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തു -ഡോക്ടർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MyIfHG
via
IFTTT
No comments:
Post a Comment