കോഴിക്കോട്: കൂടത്തായിയില്‍ നടന്ന മരണങ്ങള്‍ പരമ്പര കൊലപാതകമാണെന്ന് വ്യക്തമായതോടെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുമായി ബന്ധപ്പെട്ടിരുന്ന മറ്റുള്ളവരുടെ മരണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പൊന്നത്തായി വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്ന റോയിയുടെ കൂട്ടുകാരന്‍ ബിച്ചുണ്ണുിയുടെ മരണത്തിലും അന്വേഷണം നടക്കുന്നു. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ആളാണ് ബിച്ചുണ്ണി.
പ്ലംബറായിരുന്ന ബിച്ചുണ്ണിയും രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അയല്‍വാസി കൂടിയായ ബിച്ചുണ്ണി മിക്കവാറും റോയിയുടെ വീട്ടില്‍ പോകാറും ഭക്ഷണം കഴിക്കാറും ഉണ്ടായിരുന്നു. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ബിച്ചുണ്ണിയുടെയും മരണം. നേരത്തേ റോയിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്ന് റോയിയുടെ മാതൃസഹോദരനും ഇരകളില്‍ നാലാമനായി മരിച്ച മാത്യൂവും പറഞ്ഞിരുന്നു. പിന്നാലെയാണ് മാത്യുവും മരണമടഞ്ഞത്.
ഷാജുവിന്റെ പിതാവ് സക്കറിയ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി. ജോളിയുടെയും ഷാജുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സക്കറിയയെ ചോദ്യം ചെയ്യുക. എൻഐടിയിലെ ജോളിയുടെ സുഹൃത്തുക്കൾ, കൂടത്തായിയിൽ ജോളിയെ സഹായിച്ചവരുൾപ്പെടെ ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ നിരവധി പേരുണ്ട്. ശാസ്ത്രീയ പരിശോധനകളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ മരണപ്പെട്ട അന്നമ്മയുടേയും ടോമിന്റേയും അമേരിക്കയിലുള്ള മകന്‍ റോജോയെ നാട്ടിലേക്ക് വിളിച്ചുവരുത്താനാണ് പൊലീസിന്റെ തീരുമാനം. ഉറ്റ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ച് മൈറ്റോ കോൺട്രിയ ഡിഎന്‍എ അനാലിസിസ് പരിശോധന നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
from mangalam.com https://ift.tt/31VClpn
via IFTTT
No comments:
Post a Comment