തിരുവനന്തപുരം: പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യമുണ്ടാക്കാൻ സർക്കാർ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം എന്നിവയിൽനിന്നും കാർഷികോത്ന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യവും വൈനുമുണ്ടാക്കാനുള്ള കാർഷിക സർവകലാശാലയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വൈനുത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമം അനുസരിച്ച് ലൈസൻസ് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല ശുപാർശകൾ സമർപ്പിച്ചത്. വേണം എക്സൈസ് നിയമത്തിൽ ഭേദഗതി വീര്യംകുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള മുൻ സർക്കാരുകളുടെ നീക്കം എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. എന്നാൽ ഈ തീരുമാനം വീണ്ടുമെത്തുമ്പോൾ നാടൻ നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകുന്നുവെന്നതാണ് പുതുമ. സർക്കാർ തീരുമാനം അനുസരിച്ച് എക്സൈസ് നിയമത്തിൽ ഭേദഗതി വേണ്ടിവരും. നിലവിലെ വൈനറി റൂൾ വൻകിട വ്യാവസായിക യൂണിറ്റുകളെ ഉദ്ദേശിച്ചുള്ളവയാണ്. പുതിയ രീതിയിലെ മദ്യനിർമാണ യൂണിറ്റുകളുടെ പ്രവർത്തനത്തിന് നിയമം ഉണ്ടാക്കേണ്ടതുണ്ട്. വിപണനത്തിലും വ്യവസ്ഥകളുണ്ടാക്കണം. അനുവദനീയമായ ആൾക്കഹോളിന്റെ അളവ് നിശ്ചയിക്കണം. ഇപ്പോൾ ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യവും വൈനും വിൽക്കുന്നത്. ഇതേമാതൃക തുടരണോ നേരിട്ട് വിൽക്കാൻ അനുമതി നൽകണോ എന്നതിലും നയപരമായ തീരുമാനം വേണം. ലൈസൻസിങ് സംവിധാനം, യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവയും തീരുമാനിക്കണം. ഇതിന് ശേഷമാകും നിർമാണ യൂണിറ്റുകൾക്ക് അനുമതി. ഉത്പന്നങ്ങൾക്ക് അന്തിമ വിപണാനുമതി നൽകുന്നതിനുമുമ്പ് കെമിക്കൽ എക്സാമിനേഷൻ ലാബിൽ അയച്ച് ഭക്ഷ്യയോഗ്യമാണെന്ന് സർട്ടിഫിക്കറ്റ് ലഭിക്കണം. ഇപ്പോൾ വിദേശനിർമിത വിദേശമദ്യം, ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ, കള്ള്, നീര എന്നിവയ്ക്കാണ് എക്സൈസ് വിപണനാനുമതി. വൈനിൽ 15 ശതമാനവും ബിയറിൽ ആറുശതമാനവുമാണ് ആൾക്കഹോൾ. വൈനിനൊപ്പമോ അതിൽ തഴെയോ വീര്യമായിരിക്കും പുതിയ വിഭാഗത്തിന് അനുവദിക്കുക. കർഷകരുടെ നിവേദനം പരിഗണിച്ച് സബ്ജക്റ്റ് കമ്മിറ്റി നടത്തിയ പഠനമാണ് ഇത്തരമൊരു ആശയത്തിന് ജീവൻ നൽകിയത്. ഇതു പഠിക്കാൻ സമിതിയെയും സർക്കാർ നിയോഗിച്ചു. കൂഴച്ചക്കയ്ക്ക് നല്ലകാലം വരുന്നു ആലപ്പുഴ: പഴങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള സർക്കാർ തീരുമാനം കൂഴച്ചക്കയുടെ തലയിലെഴുത്ത് മാറ്റിമറിക്കും. ആർക്കും വേണ്ടാതെകിടന്ന കൂഴച്ചക്കയാണ് വൈനുണ്ടാക്കാൻ ഏറ്റവും അനുയോജ്യം. പുതിയ സർക്കാർ തീരുമാനത്തിലൂടെ കൂഴച്ചക്ക രക്ഷപ്പെടും. പെട്ടെന്ന് പഴുത്ത് അഴുകുന്നതിനാൽ ചക്കയുടെ കൂട്ടത്തിൽ തൊട്ടുകൂടായ്മയുണ്ടായിരുന്നു ഇത്രകാലവും കൂഴച്ചക്കയ്ക്ക്. ഒരു കിലോഗ്രാം പഴുത്ത കൂഴച്ചക്കയിൽനിന്ന് ഒന്നരലിറ്റർ വൈൻ ഉത്പാദിപ്പിക്കാമെന്ന് ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രയിലെ സബ്ജട് എക്സ്പേർട്ട് ജിസി ജോർജ് പറഞ്ഞു. ഈ കണക്കുപ്രകാരം അഞ്ചുകിലോഗ്രാം തൂക്കംവരുന്ന ഒരു ചെറിയ ചക്കയിൽനിന്ന് ആറര കിലോഗ്രാം വൈനുണ്ടാക്കാം. ഒരു ലിറ്റർ വൈനിന് 150 രൂപ വെച്ച് കണക്കാക്കിയാൽപ്പോലും ഒരു കൂഴച്ചക്കയിൽനിന്ന് 975 രൂപയുടെ വൈനുണ്ടാക്കാനാകും. സംസ്ഥാനത്ത് മൊത്തം 200 ടൺ ചക്ക ഉത്പാദിപ്പിക്കുന്നെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ പകുതിയോളം കൂഴച്ചക്കകളാണ്. അത്രയും ചക്കയിൽനിന്ന് ചുരുങ്ങിയത് ഒന്നരലക്ഷം ലിറ്റർ വൈനെങ്കിലും ഉണ്ടാക്കാൻ കഴിയും. സംസ്ഥാനത്ത് നിലവിൽ വൈനറികളില്ല. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിൽ ഉത്പാദനം നടക്കുന്നില്ല. ഇത് വൈനറിയാക്കാൻ കഴിയുമെന്ന് നേരത്തെ മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2BF2I7q
via
IFTTT
No comments:
Post a Comment