ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിക്കു മേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്നു കേസിലെ മുഖ്യകക്ഷികളിലൊന്നായ സുന്നി വഖഫ് ബോര്‍ഡ്. മൂന്ന് ഉപാധികളോടെ അവര്‍ മുന്നോട്ടുവച്ച വാഗ്ദാനമാണു മധ്യസ്ഥസമിതി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കമെന്നു സൂചന. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്നു പരിശോധിക്കും.
ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫറൂഖിയാണ് ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള അധ്യക്ഷനായ സമിതിക്കു മുന്നില്‍ ഈ നിര്‍ദേശം വച്ചത്. ഇതിനോടു ബോര്‍ഡിനുള്ളില്‍ വിയോജിപ്പുണ്ടെന്ന വിവരവും പുറത്തുവന്നു. നാശോന്മുഖമായ 22 മസ്ജിദുകള്‍ യു.പി. സര്‍ക്കാര്‍ പുതുക്കിപ്പണിയണം, ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റരുതെന്ന 1991-ലെ ആരാധനാലയ നിയമനം കര്‍ശനമായി നടപ്പാക്കണം, ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു കീഴിലുള്ള എല്ലാ മസ്ജിദുകളിലും മുസ്ലിംകള്‍ക്കു പ്രാര്‍ഥിക്കാന്‍ അനുവാദം നല്‍കണം എന്നിവയാണ് ഉപാധികള്‍.
വാദം പൂര്‍ത്തിയായ കേസിനെ ഇതെങ്ങനെ ബാധിക്കുമെന്നു വ്യക്തമല്ല. കേസില്‍ കക്ഷികളായ മറ്റു മുസ്ലിം വിഭാഗങ്ങളുടെ നിലപാട് അറിവായിട്ടില്ല. ഒത്തുതീര്‍പ്പ് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമാകണമെന്നതാണു മീഡിയേഷന്‍ നിയമത്തിലെ വ്യവസ്ഥ. നിര്‍മോഹി അഖാര മധ്യസ്ഥ ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. പ്രശ്‌നം കോടതി തീര്‍പ്പാക്കുന്നതിലാണ് രാംലാല വിഭാഗത്തിനു താല്‍പര്യം.
പരസ്പര ധാരണയോടെയും സാഹോദര്യത്തോടെയും മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ കഴിഞ്ഞത് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നെന്നു സമിതിയംഗമായ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ ഭൂമിതര്‍ക്കക്കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17-നു മുമ്പ് വിധി പ്രഖ്യാപനമുണ്ടാകും.
ശ്രീരാമ ജന്മസ്ഥലം വ്യക്തമാക്കിക്കൊണ്ട് ഹിന്ദു മഹാസഭ ഹാജരാക്കിയ ഭൂപടം സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചുകീറിയ നാടകീയ രംഗവും വാദത്തിന്റെ 40-ാം ദിവസമായിരുന്ന ഇന്നലെ കോടതിയിലുണ്ടായി. തുടര്‍ന്ന് അഭിഭാഷകര്‍ തമ്മിലുണ്ടായ ബഹളത്തിനിടെ, തങ്ങള്‍ ഇറങ്ങിപ്പോകുമെന്നു ജസ്റ്റിസ് ഗൊഗോയ് താക്കീതു നല്‍കി. കോടതിയുടെ അനുമതിയോടെയാണു രേഖ കീറിയതെന്നു രാജീവ് ധവാനും അനുവാദം നല്‍കിയിരുന്നെന്നു ജസ്റ്റിസ് ഗൊഗോയിയും പിന്നീടു വിശദീകരിച്ചു.
ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ബാബ്‌റി മസ്ജിദ് സ്ഥിതിചെയ്യുന്ന രാമജന്മഭൂമിയില്‍ പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശം ആവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദ് എന്ന രാമഭക്തന്‍ 1950-ല്‍ െഫെസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. 1959-ല്‍ നിര്‍മോഹി അഖാരയും 1961-ല്‍ യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഹര്‍ജി നല്‍കി. 1989-ല്‍ ശ്രീരാമനെ പ്രതിനിധീകരിക്കുന്ന രാംലാല വിഭാഗം കക്ഷിചേര്‍ന്നു.
ഇതു സംബന്ധിച്ച എല്ലാ ഹര്‍ജികളും പിന്നീട് അലഹാബാദ് െഹെക്കോടതിയിലേക്കു മാറ്റി. തര്‍ക്കഭൂമി നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ്, രാംലാല എന്നിവര്‍ക്കു തുല്യമായി വീതിക്കാനുള്ള 2010-ലെ െഹെക്കോടതി ഉത്തരവിനെതിരായ 14 ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്. വാദമുഖങ്ങള്‍ എഴുതിനല്‍കാന്‍ കക്ഷികള്‍ക്കു മൂന്നു ദിവസം അനുവദിച്ചു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.െവെ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണു ഭരണഘടനാ ബെഞ്ചിലുള്ളത്. ഇതിനൊപ്പം മധ്യസ്ഥ സമിതിയെ പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്കു നിയോഗിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി എഫ്.എം.ഐ. കലീഫുള്ള, ആര്‍ട്ട് ഓഫ് ലിവിങ് അധ്യക്ഷന്‍ ശ്രീശ്രീ രവിശങ്കര്‍, അഡ്വ. ശ്രീറാം പഞ്ചു എന്നിവരടങ്ങിയ മധ്യസ്ഥസമിതി ഇന്നലെ മുദ്രവച്ച കവറില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് ഇന്നു ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
from mangalam.com https://ift.tt/2IV1OYA
via IFTTT
No comments:
Post a Comment