കൊച്ചി: നിയമത്തിന്റെ കാർക്കശ്യം ഒരുവശത്തും നിയമങ്ങളൊന്നും അറിഞ്ഞുകൊണ്ട് ലംഘിച്ചിട്ടില്ലായെന്ന നിസ്സഹായത മറുവശത്തും; മരടിലെ വർഷങ്ങൾ പഴക്കമുള്ള ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സങ്കീർണമായ സ്ഥിതികളിലേക്ക് നീങ്ങുകയാണിപ്പോൾ. തീരദേശ പരിപാലന നിയമം പാലിക്കാതെ നിർമിച്ചതെന്നു കാട്ടി മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ സെപ്റ്റംബർ 20-നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നു കാണിച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം കഴിഞ്ഞ ആറാം തീയതിയും ഉണ്ടായി. ഇതിനു പിന്നാലെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കിയത്. ചീഫ് സെക്രട്ടറി തിങ്കളാഴ്ച ഫ്ലാറ്റുകൾ സന്ദർശിച്ചതിനു പിന്നാലെ അവധി ദിവസമെന്നതുപോലും കണക്കാക്കാതെ ചൊവ്വാഴ്ച താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസും നല്കുകയായിരുന്നു.നെട്ടൂരിലുള്ള ജെയിൻ ഹൗസിങ്ങിലാണ് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആദ്യം എത്തിയത്. നോട്ടീസ് നല്കാനായി ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് കാവൽക്കാരൻ ഗെയിറ്റ് അടച്ചുപൂട്ടി. സെക്രട്ടറിയെത്തി കാര്യം പറഞ്ഞപ്പോൾ ഏതാനും താമസക്കാർ പുറത്തേക്ക് എത്തി. സെക്രട്ടറിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഫ്ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയി. താമസക്കാരോട് വിഷയം ചർച്ച ചെയ്ത ശേഷം പുറത്തെത്തി നോട്ടീസ് പതിക്കുകയായിരുന്നു.‘എല്ലാവരും കൈക്കൂലി വാങ്ങിയിട്ട് ഞങ്ങൾ എന്ത് ചെയ്യും’, താമസക്കാരിൽ ചിലർ രോഷത്തോടെ ചോദിക്കുന്നുണ്ടായിരുന്നു. ‘നോട്ടീസ് നൽകേണ്ടത് ബിൽഡർമാർക്കാണ്. അവർ പനമ്പിള്ളി നഗറിലുണ്ട്. പൊളിക്കാനെത്തുമ്പോൾ ഞങ്ങൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടും’ - അവർ പറയുന്നുണ്ടായിരുന്നു.ഇവിടെ 75 വീട്ടുകാരാണ് താമസിക്കുന്നത്. ഇതിൽ 25 വീട്ടുകാരേ നോട്ടീസ് നല്കാനെത്തുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു.നെട്ടൂർ ആൽഫാ വെഞ്ച്വേഴ്സിൽ എത്തിയപ്പോൾ ഏറെ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ ഫ്ലാറ്റിന്റെ ഭിത്തിയിൽ നോട്ടീസ് പതിക്കുകയായിരുന്നു. ഗെയിറ്റിൽ നോട്ടീസ് പതിക്കുന്നത് ഒഴിവാക്കാമോ എന്ന് ചില താമസക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അധികൃതർ അംഗീകരിച്ചില്ല.ഇതിനു ശേഷമാണ് ഗോൾഡൻ കായലോരം അപ്പാർട്ട്‌മെന്റിൽ എത്തിയത്. അവിടത്തെ താമസക്കാർ നോട്ടീസ് ഒപ്പിട്ട് കൈപ്പറ്റി. കുറേറ്റീവ് പെറ്റീഷനും റിവ്യു പെറ്റീഷനും നല്കിയിരിക്കുന്നതിനാൽ ഒഴിപ്പിക്കൽ നോട്ടീസ് ബാധകമല്ലെന്ന് എഴുതിയ ശേഷമാണ് അവർ നോട്ടീസിൽ ഒപ്പിട്ടത്. ഫ്ലാറ്റിലുണ്ടായിരുന്നവർ ഒാരോരുത്തരും നേരിട്ട് നോട്ടീസ് കൈപ്പറ്റുകയായിരുന്നു. ഇവിടെ പുറത്ത് നോട്ടീസ് പതിച്ചിട്ടില്ല. അടുത്ത ദിവസം ഉദ്യോഗസ്ഥർ എത്തി ഭിത്തിയിലും നോട്ടീസ് പതിക്കും.അവസാനമാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെത്തിയത്. ഇവിടെ ഗെയ്‌റ്റ് തുറക്കാൻ താമസക്കാർ തയ്യാറായില്ല. അവധി ദിനത്തിൽ നോട്ടീസ് പതിക്കുന്നതിനെ ചോദ്യം ചെയ്താണ് അവർ ഗെയ്റ്റ് തുറക്കാൻ തയ്യാറാകാതിരുന്നത്. അടുത്ത പ്രവൃത്തിദിവസം നഗരസഭയിൽ നേരിട്ടെത്തി നോട്ടീസ് സ്വീകരിക്കുമെന്നും താമസക്കാർ പറഞ്ഞു. തുടർന്നാണ് ഗെയ്‌റ്റിനു പുറത്ത് നോട്ടീസ് പതിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2A9gr5y
via
IFTTT
No comments:
Post a Comment