ബാലരാമപുരം: അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ യുവാക്കൾ സിമന്റുകട്ടകൊണ്ടെറിഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തേമ്പാമൂട്ടം പാറക്കോണം ബിനുഭവനിൽ കരുണാകരൻ(71) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ സന്തോഷ്(36), പ്രവീൺ(20) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോളോബ്രിക്സ് കൊണ്ടുള്ള ഏറിൽ കരുണാകരന്റെ ജനനേന്ദ്രിയത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കരുണാകരൻ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് അയൽവാസികൾ തമ്മിൽ സംഘർഷമുണ്ടായത്. കരുണാകരനും അയൽവാസികളും തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ്. നെയ്ത്ത് തൊഴിലാളിയാണ് കരുണാകരൻ. ശനിയാഴ്ച വൈകീട്ടും സന്തോഷിന്റെയും പ്രവീണിന്റെയും കുടുംബവുമായി കരുണാകരൻ വഴക്കിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ സന്തോഷ് ഹോളോബ്രിക്സെടുത്ത് എറിയുകയായിരുന്നു. പരിക്ക് കാര്യമാക്കാതെ കരുണാകരൻ ആദ്യം വീട്ടിൽതന്നെയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ വയറിൽ നീരുവന്നു. തുടർന്ന് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, അവസ്ഥ വഷളായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവസമയം കരുണാകരൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ ലില്ലി എത്തിയതിനുശേഷമാണ് കരുണാകരനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കരുണാകരൻ സ്ഥിരമായി മദ്യപിച്ചെത്തി അയൽക്കാരുമായി വഴക്കിടുമെന്ന് നാട്ടുകാർ ആരോപിച്ചു. വീട്ടുകാർ ഇത് നിഷേധിച്ചു. പ്രതികൾ അയൽവാസികളും സുഹൃത്തുക്കളുമാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതൽ ചോദ്യംചെയ്തു വരികയാണെന്ന് ബാലരാമപുരം പോലീസ് അറിയിച്ചു. ബീന, ബിനു, ബിന്ദു എന്നിവരാണ് കരുണാകരന്റെ മക്കൾ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3076KiP
via
IFTTT
No comments:
Post a Comment