തിരുവനന്തപുരം: വാഹനപരിശോധനയും പിഴയീടാക്കലും കർശനമാക്കിയതോടെ മോട്ടോർവാഹനനിയമ ഭേദഗതിക്കെതിരേ സി.പി.എമ്മും കോൺഗ്രസും രംഗത്ത്. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഉയർന്ന പിഴ ഈടാക്കുന്നത് സംസ്ഥാനത്ത് വിപരീതഫലം സൃഷ്ടിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തകർന്ന റോഡിൽ ജനങ്ങൾ മണിക്കൂറുകൾ കാത്തുകെട്ടിക്കിടക്കുമ്പോഴാണ് കരുണയില്ലാതെ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിഴകൂട്ടുകയല്ല നിയമം കർശനമാക്കുകയാണു വേണ്ടതെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രനിയമത്തിലെ ഭേദഗതി വലിയ അഴിമതിക്കു കാരണമാകും. പിഴത്തുക കൂടുമ്പോൾ, പരിശോധനാ ഉദ്യോഗസ്ഥന് പണംകൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാമോയെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ പ്രസ്താവനയല്ല, നടപടിയാണു വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാർ നിയമലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പാക്കരുത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ നിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇപ്പോഴുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനു പകരം വൻതുക പിഴചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്ന് അറിയിച്ചു. എന്നിട്ടും കേരളം നിയമവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർഥതയുണ്ടെങ്കിൽ സർക്കാരിൽ സമ്മർദംചെലുത്തി നടപടികൾ പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനദ്രോഹമെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് ജനങ്ങളെ സർക്കാരിനെതിരാക്കുന്നതാണ് പുതിയ വ്യവസ്ഥകളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. ഉയർന്ന പിഴ ഈടാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കും. കേന്ദ്ര നിയമമാണെങ്കിലും മറ്റുചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയിട്ടില്ല. അതിനാൽ, ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള പഴുതുണ്ടെങ്കിൽ അതുതേടണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഉയർന്ന പിഴ ഈടാക്കുന്നവിധമുള്ള നിയമഭേദഗതി അംഗീകരിക്കാനാവില്ലെന്ന് സി.ഐ.ടി.യു. നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപടെണമെന്നായിരുന്നു അവരുടെ ആവശ്യം. പിഴ കൂട്ടിയതോടെ പരിശോധന കർശമാക്കി. ഉയർന്ന പിഴ ഈടാക്കാനും തുടങ്ങി. പോലീസ് നടപടിയിൽ ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനോടുള്ള പ്രതിഷേധമായി മാറാനാണു സാധ്യത. അതിനാലിത് സർക്കാർ ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് സി.പി.എം. നിർദേശം. content highlights:: motor vehicle act amendment 2019
from mathrubhumi.latestnews.rssfeed https://ift.tt/3173qFB
via
IFTTT
No comments:
Post a Comment