സംസ്ഥാനങ്ങൾ ഭൂമിയേറ്റെടുത്തുനല്കുന്നത് പൂർത്തിയാക്കാത്ത പദ്ധതികൾ റദ്ദാക്കാൻ ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നു. പ്രഖ്യാപിച്ചതും എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ ഭൂമിയേറ്റെടുത്തുനൽകാത്തതുമായ ദേശീയപാതാ പദ്ധതികളാണ് ഉപേക്ഷിക്കുന്നത്. ഭൂമിയേറ്റടുക്കലിനുള്ള കാലതാമസവുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കപരിഹാര കേസുകളിൽ അതോറിറ്റി കുടുങ്ങിയ സാഹചര്യത്തിലാണു തീരുമാനം. എൻജിനിയറിങ്, സംഭരണം, നിർമാണം (ഇ.പി.സി.) എന്നിവ ഉൾപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ നയം നടപ്പാക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയിൽ തുടങ്ങിയതും ഭൂമിയേറ്റെടുക്കൽ വൈകിയതുകൊണ്ട് പൂർത്തിയാകാത്തതുമായ പദ്ധതികളെയാണ് പുതിയതീരുമാനം ബാധിക്കുക. എന്നാൽ കരാറുകാർക്ക് അവർ ചെയ്ത ജോലിയുടെ പണം നൽകും. പൂർത്തിയാകാത്തഭാഗം റദ്ദാക്കുകയുംചെയ്യും. പുതിയ ഇ.പി.സി. പദ്ധതി തുടങ്ങണമെങ്കിൽ 90 ശതമാനം ഭൂമി ഏറ്റെടുത്തിരിക്കണമെന്നാണു വ്യവസ്ഥ. കരാറുകാരനെ പണി ഏല്പിച്ചുകഴിഞ്ഞാൽ, ആറു മാസത്തിനുള്ളിൽ ഭൂമിയേറ്റെടുത്തു നൽകണമെന്നും ചട്ടം വരും. ഇനിമുതൽ ദേശീയപാതാ പദ്ധതികൾ ആവശ്യമുള്ള സംസ്ഥാനങ്ങൾ അതിനായി കൂടുതൽ യത്നിക്കേണ്ടിവരുമെന്നു ചുരുക്കം. ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരേ കേസും കോടതി നടപടിയും അടുത്തകാലത്ത് വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കണക്കനുസരിച്ച് 2018-ൽ 1014 തർക്കപരിഹാര (ആർബിട്രേഷൻ )കേസ് അതോറിറ്റിയുടെ പേരിലുണ്ട്. 2017- ൽ 125 കേസും '16-ൽ 119 കേസും ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വർധന. കരാറുകാർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലും വർധനയുണ്ട്. 2016-ൽ 30,071 കോടിയും '17 -ൽ 42,074 കോടിയും നഷ്ടപരിഹാരമാവശ്യപ്പെട്ട സ്ഥാനത്ത് 2018-ൽ ഇത് 55,344 കോടിയായി വർധിച്ചു. ഈ സാഹചര്യത്തിലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാത്ത പദ്ധതികൾ തുടരേണ്ടതില്ലെന്ന് അതോറിറ്റി നിശ്ചയിക്കുന്നത്. തീരുമാനം ഉടൻ സംസ്ഥാന സർക്കാരുകളെ അറിയിക്കുമെന്നാണു സൂചന. Content Highlights:National Highway projects may cancel
from mathrubhumi.latestnews.rssfeed https://ift.tt/353ozmz
via
IFTTT
No comments:
Post a Comment