വിദ്യാനന്ദ് മുനി മഹാരാജ് ന്യൂഡൽഹി: ജൈനസമാജത്തിന്റെ ആചാര്യൻ വിദ്യാനന്ദ് മുനി മഹാരാജ് നിർവാണം പൂകി. ഡൽഹിയിലെ ജൈനകേന്ദ്രമായ കുന്ദകുന്ദ ഭാരതിയിൽ ഞായറാഴ്ച പുലർച്ചെ 2.40-നായിരുന്നു ദേഹംവെടിഞ്ഞത്. ദീർഘനാളായി രോഗബാധിതനായിരുന്നു. 95 വയസ്സായിരുന്നു. ഇവിടെ അന്ത്യദർശനത്തിനുവെച്ച മൃതശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ വിശ്വാസികളും അനുയായികളും പ്രവഹിച്ചു. ഈമാസം 19-ന് രാവിലെമുതൽ നാലുതരം ഭക്ഷണം ഉപേക്ഷിച്ച വിദ്യാനന്ദ്, സ്വയംസമാധിയിലേക്കുനീങ്ങുന്ന യമ സല്ലേഖന സ്വീകരിച്ചിരുന്നു. ജൈനസമൂഹത്തിന്റെ ആധ്യാത്മികാചാര്യനായിരുന്ന അദ്ദേഹം പണ്ഡിതനും ചിന്തകനും താത്ത്വികാചാര്യനും എഴുത്തുകാരനുമായിരുന്നു. 1925 ഏപ്രിൽ 22-ന് കർണാടകയിലെ ഷെഡ്വാൾ ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന് മറാഠി, കന്നഡ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. ജൈനമതസ്ഥാപകൻ വർദ്ധമാന മഹാവീരന്റെ 2500-ാമത് നിർവാണ ആഘോഷങ്ങളും 1980-ൽ കർണാടകയിലെ ഗോമടേശ്വറിൽ ബാഹുബലിയുടെ നൂറാം വാർഷികവും സംഘടിപ്പിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. വിദ്യാനന്ദ് മുനി മഹാരാജ് നിർവാണമടഞ്ഞതോടെ മഹത്തായ ഒരുകാലഘട്ടമാണ് അവസാനിച്ചതെന്ന് ആചാര്യൻ മഹാശ്രമൻജി സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ആചാര്യൻ ജൈനസമൂഹത്തിന്റെ മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും ആധ്യാത്മികാചാര്യനായിരുന്നുവെന്ന് കെജ്രിവാൾ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിർവാണം രാജ്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. content highlights:vidyanand muni maharaj
from mathrubhumi.latestnews.rssfeed https://ift.tt/2APA2s5
via
IFTTT
No comments:
Post a Comment