മരട് : കളിചിരികളില്ലാതെ ഫഌറ്റിനകത്ത് ഒതുങ്ങിക്കൂടുകയാണു രണ്ടാം ക്ലാസുകാരനായ അയാന്‍ദാസ്. മരട് ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാരനായ എന്‍ജിനീയര്‍ വിപിന്‍ദാസിന്റെ രണ്ടു മക്കളില്‍ മൂത്തയാളാണ് അയാന്‍. തേവര എസ്.എച്ച് സ്‌കൂള്‍ വിദ്യാര്‍ഥി. സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്വന്തം ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന സമയം ഒരു സുപ്രഭാതത്തില്‍ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന വീട്ടുകാരുടെ സംസാരമാണ് അയാന്റെ മനസിനെ മുറിവേല്‍പ്പിച്ചിട്ടുള്ളത്.
ക്ലാസിലിരിക്കുമ്പോള്‍ കൂട്ടുകാര്‍ തിരക്കും എന്നാണ് നിങ്ങളുടെ ഫ്ളാറ്റ് പൊളിക്കുന്നത്? നിങ്ങള്‍ ഇനി എവിടേക്കാ പോകുന്നത്? കുട്ടികളുടെ കൗതുകത്തോടെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അയാനിപ്പോള്‍. കുസാറ്റിലെ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയും ഫ്ളാറ്റിലെ മറ്റൊരു കുടുംബാംഗമായ റിയക്ക് പറയാനുള്ളതു മറ്റൊന്നാണ്. പൊളിക്കുന്ന ഫ്ളാറ്റിലെ കുട്ടി എന്നാണിപ്പോള്‍ കോളജില്‍ അറിയപ്പെടുന്നത്. കായല്‍ നികത്തി നിങ്ങള്‍ എന്തിനു ഫ്ളാറ്റ് പണിതു? നിങ്ങള്‍ കാരണമാണ് ഇവിടെ പ്രളയമുണ്ടാകുന്നത്-എന്നിങ്ങനെ പോകുന്നു മുനവെച്ച ചോദ്യങ്ങളും കമന്റുകളുമെന്നു റിയ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിസന്ധി കുട്ടികളിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം അവരുടെ പഠനത്തെയും, ആരോഗ്യത്തെയും ബാധിക്കുമോയെന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. കുടുംബാംഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദമേറിയതോടെ ഫ്ളാറ്റുകളിലെ ജീവിതരീതികളും പാടെ മാറിക്കഴിഞ്ഞു. സാധാരണ ഓഫീസ് സമയം കഴിഞ്ഞ് ഓരോരുത്തരും കാറില്‍ വരുമ്പോള്‍ ഗേറ്റ് കടന്നാല്‍ നിറയെ കുട്ടികള്‍ കളിക്കുന്നതുകാരണം ശ്രദ്ധയോടെ പതുക്കെ വാഹനമോടിക്കാനേ കഴിയൂ. ഇപ്പോള്‍ ആരേയും പുറത്തുകാണാനില്ല. എല്ലാവരും വീടിനകത്ത് എന്തോ ഭയന്നെന്ന പോലെ ഒതുങ്ങിക്കൂടുന്നു. കുട്ടികളുടെ കളി ചിരികള്‍ നിലച്ചു. എങ്ങും മൂകത മാത്രമെന്ന് ഇവിടത്തെ ജോലിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മരടിലെ ഫ്ളാറ്റ് പ്രതിസന്ധിയുടെ തുടക്കം നിയമം ലംഘിച്ച് രൂപീകരിച്ച ഉപസമിതിയുടെ നിലപാടുകളെന്നു ഫ്ളാറ്റ് നിവാസികളുടെ വിലയിരുത്തല്‍. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണു ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്ന വാദം ശരിയല്ലെന്നും ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാര്‍. സുപ്രീം കോടതി സമിതിയെ നിയോഗിച്ച് വിഷയം പഠിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സമിതി മറ്റൊരു ഉപസമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിക്കു മുന്നില്‍ വന്നു. തികച്ചും ഏകപക്ഷീയമായ ആ ഉപസമിതി റിപ്പോര്‍ട്ടാണ് തിരിച്ചടിയായതെന്നും ഫ്ളാറ്റ് ഉടമകളായ എ. അബൂബക്കറും ഫ്രാന്‍സിസ് കണ്ണമ്പിള്ളിയും പറഞ്ഞു.
ഈ വിഷയം ആഴത്തില്‍ അന്വേഷിച്ച പഠിച്ചയാളാണു താനെന്ന് അബൂബക്കര്‍ പറഞ്ഞു. അതില്‍ നിന്നാണ് ഉപസമിതിയുടെ ഗുരുതരമായ പിഴവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഫ്ളാറ്റ് നിര്‍മാണം ചട്ടംലംഘിച്ചായിരുന്നു നടന്നതെങ്കില്‍ ഒരിക്കല്‍പ്പോലും സ്‌റ്റോപ്പ് മെമ്മോ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയില്ല. തീരസംരക്ഷണ നിയമം ലംഘിച്ചെന്നു കാണിച്ച് 2010 ല്‍ നഗരസഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2012 ല്‍ അപ്പീല്‍ െഹെക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇതോടെ ഫ്ളാറ്റ് സംബന്ധിച്ചുള്ള ആശങ്കകളും അകന്നു. 2015 ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നഗരസഭ നല്‍കിയ റിവ്യൂ ഹര്‍ജിയും തള്ളിയിരുന്നു. താമസക്കാര്‍ കുറ്റക്കാരല്ലെന്നും അനുമതി നല്‍കിയ നഗരസഭാധികൃതര്‍ക്കും ബില്‍ഡര്‍ക്കും എതിരേയാണ് നടപടിവേണ്ടതെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. പിന്നീടാണു തീരസംരക്ഷണ സമിതി സുപ്രീംകോടതിയില്‍ ഫ്ളാറ്റുകള്‍ക്കെതിരേ ഹര്‍ജി നല്‍കിയത്.
അതിലെ വിധിയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നതെന്നും അബൂബക്കര്‍ പറഞ്ഞു. സുപ്രീംകോടതി ഫ്ളാറ്റ് സംബന്ധിച്ച പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. കലക്ടര്‍, മുനിസിപ്പല്‍ കമ്മിഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരായിരുന്നു സമിതിയില്‍. എന്നാല്‍, ഈ സമിതി ഒരു ഉപസമിതിയെ വച്ചു. അതില്‍ സ്‌പെഷല്‍ സെക്രട്ടറിക്ക് പുറമേ തീരസംരക്ഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. ഉപസമിതി രൂപീകരിച്ചത് സുപ്രീംകോടതി അനുമതിയില്ലാതെയായിരുന്നു. ചട്ടം ലംഘിച്ച് രൂപീകരിച്ച ഉപസമിതിയില്‍ തീര സംരക്ഷണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ വച്ചതും തിരിച്ചടിയായി. ഇവരൊരിക്കല്‍പ്പോലും ഫ്ളാറ്റ് ഉടമകളില്‍നിന്നും തെളിവെടുത്തിട്ടില്ല. ഇതൊന്നും ഒരിക്കല്‍പ്പോലും തങ്ങള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു.
from mangalam.com https://ift.tt/2I3wiqz
via IFTTT
No comments:
Post a Comment