ചരിത്രം കുറിക്കാനുള്ള ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ മറികടന്നാണ് ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളിൽവെച്ച് അനിശ്ചിതത്വത്തിലായത്. ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുൻപ് 2.1 കിലോമീറ്റർ മുകളിൽവെച്ച് ലാൻഡറിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുമ്പോൾ രാജ്യമാകെ നിരാശപടർന്നു. ശനിയാഴ്ച പുലർച്ചെ രാജ്യം മുഴുവൻ ശുഭവാർത്തയ്ക്കായി കാതോർത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ മുഴുവൻ ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ.(ഇസ്റോ) കേന്ദ്രത്തിലായിരുന്നു. ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്റോ കേന്ദ്രത്തിലെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 60 ഹൈസ്കൂൾ വിദ്യാർഥികളും കൂടെയുണ്ടായിരുന്നു. കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അഹമ്മദ് തൻവീർ, തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് സ്കൂൾ പത്താംക്ലാസുകാരി ശിവാനി എസ്. പ്രഭു, കോയമ്പത്തൂർ യുവഭാരതി പബ്ലിക് സ്കൂൾ പത്താംക്ലാസ് വിദ്യാർഥി റിയ രാജേഷ് എന്നിവരാണ് കാണാനെത്തിയ മലയാളി വിദ്യാർഥികൾ. ഏറെ തയ്യാറെടുപ്പുകൾക്കുശേഷം പുലർച്ചെ 1.38-നു തന്നെ ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണമാരംഭിച്ചു. ഇസ്റോ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞർ, ക്ഷണിക്കപ്പെട്ട് എത്തിയവർ തുടങ്ങി എല്ലാവരും ആകാംക്ഷയോടെ വിജയനിമിഷത്തിനായി കാത്തിരുന്നു. ലാൻഡറിന്റെ വേഗംകുറച്ച് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്താനുള്ള ആദ്യ ഘട്ടം വിജയകരമായാണ് പൂർത്തിയാക്കിയത്. ഓരോ ഘട്ടത്തിലുമുള്ള ശാസ്ത്രജ്ഞരുടെ അനൗൺസ്മെന്റുകൾ കേന്ദ്രത്തിലുള്ളവർ കൈയടികളോടെയാണു സ്വീകരിച്ചത്. കൺട്രോൾ റൂമിലുള്ള പ്രധാനമന്ത്രിക്ക് ശാസ്ത്രജ്ഞർ മാറിമാറി ഓരോ ഘട്ടവും വിശദീകരിച്ചുകൊടുത്തു. അവസാന നിമിഷത്തിനു തൊട്ടുമുൻപ് ലാൻഡറിന്റെ നിശ്ചിത പാതയിൽനിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പടർന്നു. പലരും കംപ്യൂട്ടറുകൾക്കു മുന്നിൽ തലകുമ്പിട്ടിരുന്നു. അപ്പോൾത്തന്നെ, ദൗത്യം വിജയകരമായില്ലെന്ന തോന്നൽ എല്ലാവരിലും പടർന്നു. ഏവർക്കും നിരാശ സമ്മാനിച്ച് വൈകാതെ ഇസ്റോ ചെയർമാന്റെ വിശദീകരണമെത്തി. സിഗ്നൽ നഷ്ടമായെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നുമുള്ള അറിയിപ്പ് വിജയത്തിലേക്കുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നുള്ള സൂചനയായിരുന്നു. content highlights:chandrayaan 2
from mathrubhumi.latestnews.rssfeed https://ift.tt/2ZRjKsr
via
IFTTT
No comments:
Post a Comment