കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഉന്നത രാഷ്ട്രീയനേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കി വിജിലൻസ് ഹൈക്കോടതിയിൽ. കേസിലെ ഒന്നാം പ്രതിയായ ആർ.ഡി.എസ്. പ്രോജക്ടിന്റെ എം.ഡി. സുമിത് ഗോയലാണ് ഗൂഢാലോചനയുടെ അച്ചുതണ്ടെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.രാഷ്ട്രീയനേതാക്കളുൾപ്പെടെ ആരെല്ലാം അഴിമതിയിൽ പങ്കാളികളായെന്ന് സുമിത് ഗോയലിനറിയാം. പൊതുസേവകർക്ക് ഏതുമാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് സുമിത് വെളിപ്പെടുത്തിയിട്ടില്ലെന്നും വിജിലൻസ് പറയുന്നു. സുമിത് ഗോയൽ നൽകിയ ജാമ്യാപേക്ഷയിൽ വിജിലൻസ് ഡിവൈ.എസ്.പി. ആർ. അശോക് കുമാർ നൽകിയ റിപ്പോർട്ടിലാണ് ഇതു വിശദമാക്കിയിട്ടുള്ളത്. സുമിത് ഗോയൽ വിജിലൻസ് അന്വേഷണവുമായി സഹകരിക്കുന്നില്ല. വൻകിട രാഷ്ട്രീയനേതാക്കളിൽനിന്നു പ്രശ്നമുണ്ടാകുമെന്ന ഭയത്തിൽ സത്യം വെളിപ്പെടുത്തുന്നില്ല. പിടിച്ചെടുത്ത ബാങ്ക്, കംപ്യൂട്ടർ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിനു ദോഷംചെയ്യും. ജാമ്യം നൽകിയാൽ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് കേസിൽ സംശയിക്കപ്പെടുന്ന മറ്റുള്ളവരും അറിയും. രാഷ്ട്രീയ സ്വാധീനമുള്ളവർ രക്ഷപ്പെടാൻ ഇതിടയാക്കും. ഇതെല്ലാം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. സുമിത് ഗോയലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.സാമ്പത്തിക നേട്ടമുണ്ടാക്കിമേൽപ്പാലം നിർമാണത്തിലൂടെ സുമിത് ഗോയൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ആർ.ഡി.എസ്. പ്രോജക്ട്സ് എന്ന കരാർകമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുറഞ്ഞതുകയ്ക്ക് മേൽപ്പാലം നിർമാണത്തിന്റെ കരാർ ഏറ്റെടുത്തു. കേസിലെ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കരാർ കൈക്കലാക്കിയത്. കരാറിൽ ഇല്ലാതിരുന്നിട്ടും മുൻകൂർ തുക വാങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ തുക ഉപയോഗിച്ചു.നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചചെയ്തു. അങ്ങനെ പാലം അപകടാവസ്ഥയിലായി. സർക്കാരിനു നഷ്ടവുമുണ്ടായി. പൊതുസേവകരെ കൈക്കൂലികൊടുത്ത് ഒപ്പംനിർത്തി. അഴിമതിയിൽ പങ്കാളികളായ പൊതുസേവകർക്ക് എത്ര കൈക്കൂലി നൽകിയെന്നറിയാൻ ആർ.ഡി.എസിന്റെ ജീവനക്കാരെ ചോദ്യംചെയ്യണം. സുമിത് ഗോയലിന് ജാമ്യം നൽകിയാൽ അവരെയെല്ലാം സ്വാധീനിച്ചു വശത്താക്കും. മേൽപ്പാലം നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിച്ചെന്ന സുമിത് ഗോയലിന്റെ വാദം ശരിയല്ല. പിടിച്ചെടുത്ത രേഖകളിലൊന്നും ഇതിനു തെളിവില്ല. നിർമാണക്കരാറിലില്ലെങ്കിലും മുൻകൂർ തുക വാങ്ങിയത് ക്രമക്കേടാണ്. വേഗം പണിതീർക്കാൻ നിർബന്ധിച്ചതിനാലാണ് മുൻകൂർ പണം വാങ്ങിയതെന്ന വാദവും ശരിയല്ല.വിജിലൻസ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാട്ടിയെന്നതു ശരിയല്ല. കോൺക്രീറ്റിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്കുശേഷമാണ് കേസ് നടപടി തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2kY420x
via
IFTTT
No comments:
Post a Comment