കൊല്ലം : ദുബായിൽ ജോലിചെയ്തുവന്ന ഭാര്യയെ സന്ദർശക വിസയിലെത്തിയ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലം തിരുമുല്ലവാരം പുന്നത്തല വിഷ്ണത്തുകാവ് നഗർ അനുഗ്രഹയിൽ (തേവാഴികത്തുവീട്) ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകളായ വിദ്യാചന്ദ്രൻ (40) ആണ് അൽഖൂസിലെ ജോലിസ്ഥലത്ത് കുത്തേറ്റു മരിച്ചത്. ഭർത്താവ് തിരുവനന്തപുരം നേമം മേലാംകോട് എൻ.എസ്.എസ്. കരയോഗത്തിന് സമീപം തെക്കേവീട്ടിൽ യുഗേഷിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തെ തുടർന്ന് വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അൽഖൂസിൽ വിദ്യ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിളിച്ചിറക്കി പാർക്കിങ് സ്ഥലത്തുെവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയാണ് കൊലപാതകവിവരം ബന്ധുക്കളെ ആദ്യമറിയിച്ചത്. നാട്ടിൽനിന്ന് വിവരമറിയിച്ചതനുസരിച്ച് യു.എ.ഇ.യിലുള്ള വിദ്യയുടെ ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കുടുംബപ്രശ്നത്തെ തുടർന്ന് വിദ്യയും യുഗേഷും പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുബായിൽ ജോലികിട്ടി വിദ്യ അവിടേക്ക് പോയത്. പത്ത് വർഷം മുമ്പ് ഗൾഫിലായിരുന്ന യുഗേഷ് പിന്നീട് നാട്ടിലെത്തി ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു. അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇവർക്ക് രണ്ടു മക്കളുണ്ട്. പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ശ്രദ്ധയും ഒന്നാംക്ലാസുകാരി വരദയും. ഇവർ തിരുമുല്ലവാരത്തെ വീട്ടിൽ വിദ്യയുടെ അച്ഛനമ്മമാരുടെ സംരക്ഷണയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Aa4JYC
via
IFTTT
No comments:
Post a Comment