ശിവൻ, ജഗദമ്മ രാജാക്കാട്: വീട്ടിലെത്തി വാക്കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച മരുമകനെ ഭാര്യാപിതാവും ഭാര്യാമാതാവും ചേർന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി കൂട്ടുങ്കൽ ഷിബു(49)വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഷീജയുടെ മാതാപിതാക്കളായ മമ്മട്ടിക്കാനം മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ (69), ജഗദമ്മ (63) എന്നിവർ അറസ്റ്റിലായി. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഷിബുവും ഷീജയും വർഷങ്ങളായി പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ഇതേവീട്ടിൽ കയറി ഷീജയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഷിബുവിനെ, ശിവൻ നിലവിളക്കുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഷിബു വീണ്ടുമെത്തി അക്രമം നടത്തുന്നതും കൊല്ലപ്പെടുന്നതും. ഷിബുവുമായി പിരിഞ്ഞശേഷം ഷീജ അച്ഛനമ്മമാരുടെ ഒപ്പമാണ് താമസിച്ചിരുന്നത്. ഇപ്പോൾ കോയമ്പത്തൂരിൽ ജോലി ചെയ്യുകയാണ്. ഷിബുവിന്റെയും ഷീജയുടെയും പ്ലസ്വൺകാരനായ മകനും ഇതേ വീട്ടിലാണ് താമസിക്കുന്നത്. കോട്ടയത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധർ ചൊവ്വാഴ്ചയെത്തി ശാസ്ത്രീയപരിശോധന നടത്തും. സി.ഐ. എച്ച്.എൽ.ഹണി, എസ്.ഐ. പി.ഡി.അനൂപ്മോൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ചൊവ്വാഴ്ച അടിമാലി കോടതിയിൽ ഹാജരാക്കും. രണ്ടാം അക്രമത്തിൽ മരണം തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഷിബു മമ്മട്ടിക്കാനത്തെ ഭാര്യയുടെ വീട്ടിലെത്തി ശിവനും ജഗദമ്മയുമായി വഴക്കുണ്ടാക്കിയത്. അപ്പോൾ ശിവനും ജഗദമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വഴക്ക് മുറുകിയതോടെ ഷിബു അരയിൽ ഒളിപ്പിച്ചുവെച്ചിരുന്ന വാക്കത്തിയെടുത്ത് ശിവനും ജഗദമ്മയ്ക്ക് നേരേ വീശി. ഷിബു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശിവൻ മുറിയിലുണ്ടായിരുന്ന ഇരുന്പുചുറ്റികകൊണ്ട് ഷിബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഷിബു ഹാളിൽവീണ് തത്ക്ഷണം മരിച്ചു. തുടർന്ന് ഇരുവരും അയൽവീട്ടിലെത്തി കാര്യം പറഞ്ഞു. അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. ഷിബുവിന്റെ മൃതദേഹം പോലീസ് രാജാക്കാട് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 2019 മാർച്ച് 14-ന് രാവിലെ മൂന്ന് കൂട്ടാളികളുമായി കൊല്ലപ്പെട്ട ഷിബു ഇതേ വീട്ടിലെത്തിയിരുന്നു. പിൻവാതിലിലൂടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ, അന്ന് ഷീജയ്ക്കുനേരേ വാക്കത്തി വീശുകയും അവരുടെ കഴുത്തിന് മുറിവേൽക്കുകയും ചെയ്തിരുന്നു. ഷീജയുടെ നിലവിളി കേട്ടെത്തിയ ശിവൻ മകളെ രക്ഷിക്കാനായി മുറിയിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് ഷിബുവിന്റെ തലയ്ക്കടിച്ചു. ഇതുകണ്ട് പേടിച്ച കൂട്ടാളികൾ പുറത്തേക്ക് ചിതറിയോടി. ഇവരെ നാട്ടുകാരാണ് പിടിച്ച് പോലീസിലേൽപ്പിച്ചത്. സ്ഥലത്തെത്തിയ പോലീസാണ് ഷിബുവിനെ ആശുപത്രിയിലാക്കിയത്. ഷിബുവിന്റെ ആക്രമണത്തിൽ ശിവനും ജഗദമ്മയ്ക്കും അന്ന് സാരമായി പരിക്കേറ്റിരുന്നു. content highlights:man killed by in-laws, rajakkad
from mathrubhumi.latestnews.rssfeed https://ift.tt/2Hh4Aqj
via
IFTTT
No comments:
Post a Comment