കിടങ്ങൂർ: സ്ഫോടകവസ്തു വയറ്റിൽ കെട്ടിവെച്ച് ബസിൽ കോടതിയിലേക്കു പോകവേ ഉണ്ടായ സ്ഫോടനത്തിൽ പോക്സോ കേസിലെ പ്രതിക്ക് പരിക്ക്. മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ജോയി (62)ക്കാണ് പരിക്കേറ്റത്. ഭാര്യ വൽസലയും ഒപ്പമുണ്ടായിരുന്നു.വെള്ളിയാഴ്ച രാവിലെ 9.30-ന് കിടങ്ങൂർ ബസ്ബേയിൽ കോട്ടയത്തേക്ക് പോകാൻ നിർത്തിയിരുന്ന എവറസ്റ്റ് ബസിലായിരുന്നു സംഭവം. വെള്ളപ്പൊക്കത്തെത്തുടർന്ന് യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 2014-ൽ കിടങ്ങൂർ പോലീസ് രജിസ്റ്റർചെയ്ത പോക്സോ കേസിലെ പ്രതിയായ ജോയി, വിധി കേൾക്കാൻ കോട്ടയം സെഷൻസ് കോടതിയിലേക്ക് പോകാനാണ് ബസിൽ കയറിയത്. സീറ്റിൽ ഇരിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ജോയിയുടെ നെഞ്ചിനും വയറിനും പൊള്ളലേറ്റു.കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.കിടങ്ങൂർ സി.ഐ. സിബി തോമസ്, എസ്.ഐ. ബാബു എന്നിവരുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ബസിൽ പരിശോധന നടത്തി. ജോയിക്കെതിരേ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ മൊഴിയെടുക്കാൻ മെഡിക്കൽ കോളേജ് പോലീസ് ശ്രമിച്ചെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പറയുന്നു. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയശേഷം മൊഴിയെടുക്കാൻ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/33lmKjP
via
IFTTT
No comments:
Post a Comment