തിരുവല്ല: ഓടുന്ന തീവണ്ടിക്കുമുന്നിൽനിന്ന് സെൽഫിയെടുത്ത് സ്കൂൾകുട്ടികളുടെ തീക്കളി. കുറഞ്ഞ വേഗത്തിൽ ഓടിവന്ന തീവണ്ടി നിർത്തിയതിനാൽ അത്യാഹിതം ഒഴിവായി. വ്യാഴാഴ്ച പകൽ 11.30-ന് ബെംഗളൂരുവിൽനിന്നുള്ള ഐലൻഡ് എക്‌സ്‌പ്രസിന് മുന്നിലാണ് സംഭവം. കുറ്റൂർ മണിമല റെയിൽവേപാലത്തിലാണ് സെൽഫിയെടുത്ത് മൂന്നു കുട്ടികൾ നിന്നത്. പത്തിലും പ്ലസ് വണിലും പഠിക്കുന്നവരാണ്.ഹോൺ തുടർച്ചയായി മുഴക്കിയിട്ടും കുട്ടികൾ പാളത്തിൽതന്നെ നിന്ന് സെൽഫിയെടുക്കൽ തുടർന്നു. വേഗം കുറച്ചെത്തിയ ട്രെയിൻ കുട്ടികളുടെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും സെൽഫിക്കാർ പാളത്തിൽനിന്ന് ഇറങ്ങിയില്ല. ഇതോടെ കുട്ടികളെ തടഞ്ഞുവെക്കാൻ പാളത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥരോട് ലോക്കോ പൈലറ്റ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാൾ ഒാടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ചെങ്ങന്നൂരിൽ നിന്ന് എത്തിയ ആർ.പി.എഫ്. കുട്ടികളെ ഒാഫീസിലേക്ക് കൊണ്ടുപോയി. അവിടേക്ക് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി. ചെയ്ത കുറ്റത്തിന്റെ ഗൗരവം പറഞ്ഞുകൊടുത്ത് മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയച്ചു.കുറ്റൂർ പാലം സ്ഥിരം സെൽഫികേന്ദ്രംതിരുവല്ലയിൽ സ്റ്റോപ്പുള്ളതിനാൽ കുറ്റൂർ പാലത്തിൽ എത്തുമ്പോഴേക്ക് തീവണ്ടിയുടെ വേഗം കുറയും. ഇത് മുതലെടുത്ത് ഓടുന്ന തീവണ്ടിക്ക് മുന്നിൽ ഓടി സെൽഫിയെടുക്കാനായി ചെറുപ്പക്കാർ ഇവിടെ വരാറുണ്ടെന്ന് പ്രദേശവാസികൾ ആർ.പി.എഫിനോട് പറഞ്ഞു. ഇതേ തുടർന്ന് ആർ.പി.എഫ്. പ്രദേശവാസികളെ വിളിച്ചുചേർത്ത് ബോധവത്കരണം നടത്തി. ഇത്തരം സംഭവം ആവർത്തിച്ചാൽ അറിയിക്കണമെന്ന് നിർദേശം നൽകി. സമീപത്തെ സ്കൂളുകളിലും ബോധവത്കരണം നടത്തുമെന്ന് ആർ.പി.എഫ്. അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Z01KRq
via
IFTTT
No comments:
Post a Comment