കോഴിക്കോട്: കേരളത്തിലെ ദുരിതപ്പെയ്ത്തിന് ഞായറാഴ്ചയോടെ ശക്തികുറയുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് മുതൽതന്നെ വടക്കൻ കേരളത്തിൽ ഉൾപ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയിൽ വെളളത്തിൽ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. അതേസമയം ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഞായറാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിക്കും. ഇതുവരെ ഒൻപത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽനിന്ന് കണ്ടെടുത്തത്. കാലാവസ്ഥ അനുകൂലമായാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഒരാഴ്ചയോളം ശ്രമിച്ചാലും രക്ഷാപ്രവർത്തനം പൂർത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്. വാണിയമ്പുഴയിൽ കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാൻ ഞായറാഴ്ച രാവിലെ മുതൽ സൈന്യത്തിന്റെ നേതൃത്വത്തിൽ സമഗ്രരക്ഷാപ്രവർത്തനം ആരംഭിക്കും. കനത്തമഴയിൽ കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും ഞായറാഴ്ച രാവിലെ തെളിഞ്ഞ ആകാശമാണ്. ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഞായറാഴ്ചയും രക്ഷാപ്രവർത്തനം തുടരും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ശനിയാഴ്ച രാത്രിമുതൽ വയനാട്ടിൽ തോരാമഴയില്ല എന്നതും രക്ഷാപ്രവർത്തകർക്ക് ആശ്വാസംനൽകുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ജാഗ്രതപുലർത്താനും മുൻകരുതൽ തുടരാനും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ഉച്ചയോടെ മഴയുടെ അളവ് കുറയുമെന്ന് കാലാവസ്ഥ പ്രവചനത്തിലൂടെ ശ്രദ്ധനേടിയ തമിഴ്നാട് വെതർമാനും അറിയിച്ചു. കേരളം, കർണാടക, തമിഴ്നാട് നീലഗിരി മേഖലകളിൽ ഇനി ശക്തമായ മഴയുണ്ടാകില്ലെന്നും സാധാരണ മൺസൂൺ മാത്രമേ അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. Content Highlights:kerala rain,kerala weather, rainfall will reduce in kerala on coming days, red alert in 3 districts
from mathrubhumi.latestnews.rssfeed https://ift.tt/2Mcmm1V
via
IFTTT
No comments:
Post a Comment