നിലമ്പൂർ: പൊട്ടിപ്പിളർന്ന ഭൂമിയുടെ ഹൃദയംപോലെയാണ് ഇപ്പോൾ കവളപ്പാറ മല. ഉരുൾപൊട്ടിയെത്തിയ മണ്ണിൽ കലങ്ങിയൊഴുകുന്ന പുഴയും തകർന്നുകിടക്കുന്ന വീടുകളും അടിഞ്ഞുകൂടിയ മരങ്ങളും ഒരു മഹാദുരന്തത്തിന്റെ കാഴ്ചകൾ. അറുപതിലേറെപ്പേർ മണ്ണിൽപുതഞ്ഞുകിടക്കുന്ന കവളപ്പാറമലയിൽ ഇപ്പോൾ എല്ലാകണ്ണുകളും നീളുന്നത് മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളിലേക്കാണ്. നൂറേക്കർ ഭൂവിസ്തൃതിയിൽ ദുരന്തസ്ഥലത്ത് പലയിടങ്ങളിലായി എട്ട് മണ്ണുമാന്തിയന്ത്രങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഇവയ്ക്കരികിൽ നെടുവീർപ്പോടെ കാത്തുനിൽക്കുന്നവരിൽ മണ്ണിനടിയിൽപ്പെട്ടവരുടെ ബന്ധുക്കളുണ്ട്. നാലുദിവസമായി തിരച്ചിലിന് സഹായിക്കുന്ന ഹൃദയാലുക്കളായ മനുഷ്യരുണ്ട്. നാല്പതും അൻപതും അടി താഴ്ചയിലാണ് വീടുകൾക്കകത്ത് മനുഷ്യർ കുടുങ്ങിക്കിടക്കുന്നത്. മണ്ണുമാന്തിയും കോൺക്രീറ്റ് എടുപ്പുകൾ പൊളിച്ചെടുത്തും ഇവരെ രക്ഷിക്കുന്നത് അതീവ ദുഷ്കരമാണ്. കവളപ്പാറ മല മുഴുവൻ മൂടിനിൽക്കുന്ന കോടയും ഉച്ചതിരിഞ്ഞ് ഇടയ്ക്കിടെ ചാറിയ മഴയും രക്ഷാപ്രവർത്തകരിൽ ആശങ്ക നിറച്ചു. ദേശീയ ദുരന്തനിവാരണസേനയുടെയും സന്നദ്ധസംഘടനകളുടെയും നൂറുകണക്കിന് സേവകരാണ് ഇവിടെ പകൽമുഴുവൻ അധ്വാനിക്കുന്നത്. ഒപ്പം ഭക്ഷണവുമായും മറ്റ് സഹായങ്ങളുമായും എത്തുന്നവർ. മൃതദേഹം കണ്ടെടുക്കുമ്പോൾത്തന്നെ കൊണ്ടുപോകാൻ ആംബുലൻസുകളും വഴിയൊരുക്കി പോലീസും മുഴുവൻ സമയവുമുണ്ട്. തിങ്കളാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണുമാന്തിക്കുചുറ്റും ഇപ്പോഴും സേവനസന്നദ്ധരായി നിൽക്കുകയാണ് നാട്ടുകാർ. കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും മരത്തടികൾ മുറിച്ചെടുക്കാനുള്ള വാളുകളും എത്തിക്കുകയാണെങ്കിൽ തിരച്ചിൽ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്ന് നാട്ടുകാരനും സന്നദ്ധപ്രവർത്തകനുമായ ഇ.വി. പ്രമോദ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മന്ത്രി ഇതെല്ലാം വാഗ്ദാനം ചെയ്തെങ്കിലും വേണ്ടരീതിയിലുള്ള സഹായങ്ങൾ എത്തിച്ചിട്ടില്ല. Content Highlights:Kerala Flood 2019 Rescue operations at Kavalappara
from mathrubhumi.latestnews.rssfeed https://ift.tt/31vORek
via
IFTTT
No comments:
Post a Comment