മലപ്പുറം: വീടിന്റെ മുകൾഭാഗത്തുനിന്ന് ഇടിമുഴക്കത്തോടെ മൺകൂനയും കൂറ്റൻ പാറക്കല്ലുകളും ഇരമ്പിവരുന്നതുകണ്ട് ശരത്ത് അമ്മയുടെ കൈയുംപിടിച്ച് അതിവേഗത്തിൽ ഓടി.. പക്ഷേ നിമിഷങ്ങൾക്കകം പാറക്കല്ലുകളും മണ്ണും ശരത്തിന്റെ കൈയിൽനിന്ന് അമ്മയെ തട്ടിയെടുത്ത് താഴേക്ക് കുത്തിയൊഴുകി. ഒപ്പം വീടിന്റെ ഉമ്മറത്തെ കട്ടിലിൽ ഇരിക്കുകയായിരുന്ന ഭാര്യ ഗീതുവും (22) മകൻ ധ്രുവനും (ഒന്നര) ശരത്തിന്റെ കൺമുന്നിൽവെച്ചു തന്നെ മണ്ണടിഞ്ഞു. കണ്ണ് ചിമ്മിത്തുറക്കുന്ന നേരംകൊണ്ട് വീടിരുന്ന ഭാഗം തിരിച്ചറിയാനാകാത്തവിധം മലവെള്ളം നക്കിത്തുടച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്നിന്റെ പടിഞ്ഞാറേചെരുവിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ശരത്തും അമ്മ സരോജിനിയും (50) കോട്ടക്കുന്നിന്റെ മുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം വീട്ടിലേക്കു കയറാതിരിക്കാൻ തൂമ്പയെടുത്ത് മറ്റൊരുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ സമയത്താണ് നേരത്തേ വിണ്ടുകീറിനിന്നിരുന്ന കുന്നിന്റെ മുകൾഭാഗം ശക്തമായ മഴയിൽ താഴേക്കു പതിച്ചത്. ശരത്തിനും അമ്മയ്ക്കുമൊപ്പം സമീപത്തെ സംസം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരൻ ശക്കീബും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ഇരുവശങ്ങളിലേക്ക് തെറിച്ചുവീണതിനാൽ മണ്ണിനടിയിൽപ്പെടാതെ രക്ഷപ്പെട്ടു. ശരത്തിന്റെ അച്ഛൻ ചാത്തക്കുളം സത്യനും (50) സഹോദരൻ സജിനും വീട്ടിൽനിന്ന് പുറത്തുപോയിരുന്നതിനാൽ അവരും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ട ചാത്തക്കുളം ശരത്ത്, സഹോദരൻ സജിൻ, അച്ഛൻ സത്യൻ എന്നിവർ കാണാതായ ശരത്തിന്റെ മകൻ ധ്രുവനോടൊപ്പം (ഫയൽ ചിത്രം) കുഞ്ഞു ധ്രുവനുള്ള പലഹാരങ്ങളുമായി വരുന്ന വഴിവക്കിലാണ് മുത്തച്ഛൻ സത്യൻ ആ വാർത്ത കേട്ടത്. മണ്ണിനടിയിൽപ്പെട്ട തങ്ങളുടെ ഉറ്റവർക്ക് ഒന്നും സഭവിക്കരുതേയെന്ന പ്രാർഥനയിൽ പിന്നീട് ഏറെനേരം അവർ അവിടെ കാത്തിരുന്നു. എന്നാൽ ദുരന്തമുഖത്ത് അടിഞ്ഞ മണ്ണുനീക്കൽ ദുഷ്കരമായതിനാൽ ഏറെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ കണ്ട് കൊതിതീരാത്ത ഇവരുടെ പൊന്നോമനയുടെ മണ്ണുപുരണ്ട കുഞ്ഞുസൈക്കിൾ തിരച്ചിലുകാർ പൊക്കിയെടുത്തു. ഇതിനെല്ലാം സാക്ഷിയായി പരിക്കേറ്റ ശരത്ത് ഏറെനേരം സംഭവസ്ഥലത്ത് തന്നെയിരുന്നു. മഴ കനത്തപ്പോൾ രാത്രി ഏഴോടെ അധികൃതർ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു. വർഷങ്ങളായി ശരത്തും കുടുംബവും കോട്ടക്കുന്ന് ചോലറോഡിന് സമീപത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. Content Highlights:kerala flood-Hill comes crashing down malappuram kottakunnu-3 dead
from mathrubhumi.latestnews.rssfeed https://ift.tt/2OOpnY8
via
IFTTT
No comments:
Post a Comment