ആലപ്പുഴ: കഴിഞ്ഞവർഷത്തെ പ്രളയത്തിലെ രക്ഷകനായിരുന്നു മത്സ്യത്തൊഴിലാളിയായ രത്‌നകുമാർ. മുങ്ങിക്കൊണ്ടിരുന്ന ജീവനുകൾ കോരിയെടുക്കാൻ ഓടിയെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യത്തിലെ കരുത്തൻ. രക്ഷാപ്രവർത്തനത്തിനിടെ കമുകുൻകീറ്് വയറ്റിൽ കുത്തിക്കീറി. ഒന്നും രണ്ടുമല്ല 42 തുന്നലുകളിടേണ്ടിവന്നു. അന്ന്, വേദനസഹിച്ച് അമൃതാ ആശുപത്രിയിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ഉറപ്പുകൊടുത്തു, ‘സഹോദരനെപ്പോലെ സംരക്ഷിക്കും’. ഒരുവർഷം കഴിഞ്ഞിട്ടും രത്നകുമാറിന് സംസ്ഥാന സർക്കാരിന്റെ വകയായി കിട്ടിയത് 12,500 രൂപ മാത്രം. ഭാര്യയ്ക്കൊരു ജോലി കിട്ടിയിരുന്നെങ്കിൽ കുടുംബം പട്ടിണിയില്ലാതെ കഴിയുമായിരുന്നു. ഇപ്പോഴും രത്‌നകുമാർ ആ പ്രതീക്ഷയിലാണ്. ‘എട്ടാംക്ലാസിൽ പഠിക്കേണ്ട പ്രായത്തിൽ കടലിൽ പോയിത്തുടങ്ങിയതാണ്. 22 വർഷം കടലാണ് അന്നമൂട്ടിയത്. ഇപ്പോൾ ഒരു വർഷമായി ആശുപത്രിയിലും വീട്ടിലുമായാണ് ജീവിതം. അമ്മയും അച്ഛനും ഭാര്യയും ഇരട്ടകളായ പെൺമക്കളും... അവരെ സംരക്ഷിക്കേണ്ട ഞാൻ ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ. ഇടതുകൈ ഉയർത്തിയാൽ വയറ്റിൽ കൊളുത്തിപ്പിടിക്കും. നിവർന്നു നിൽക്കാനും ബുദ്ധിമുട്ട്. കടലിലെ പണിക്ക് ഇനി പോകാനാവില്ല’- വയറ്റിലെ നീണ്ട മുറിവ് കാട്ടി രത്‌നകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16-ന് ഉച്ചയോടെ ചെങ്ങന്നൂർ പണ്ടനാട്ടിലാണ് രത്‌നകുമാർ അപകടത്തിൽപ്പെടുന്നത്. എൻജിൻ ഘടിപ്പിച്ച വള്ളമായിരുന്നു. നിലവിളികേട്ട വീട്ടിലേക്ക് കയറുന്നതിനിടെ സമീപത്തുനിന്ന ഉണങ്ങിയ കമുകിൽ വള്ളം ആഞ്ഞിടിച്ചു. കമുക് ഒടിഞ്ഞ് രത്‌നകുമാറിന്റെ വയറിന്റെ ഒരുവശത്ത് തുളച്ചു കയറി. വള്ളം ചോരയിൽ മുങ്ങി.എന്നിട്ടും, വീട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പിന്നീട്, ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ. വയറ്റിൽ 42 തുന്നലുകൾ, കാലിൽ എട്ടും. ആറുദിവസമായപ്പോഴേക്കും മുറിവ് പഴുത്തു. തുടർന്ന് അമൃതാ ആശുപത്രിയിൽ. അവിടെ രണ്ടു മാസത്തിലധികം കിടന്നു. മൂന്നു ശസ്ത്രക്രിയകൾ നടത്തി. അമൃതാനന്ദമയീ മഠത്തിന്റെ ശുപാർശയിൽ ആശുപത്രി ബില്ല് ഒഴിവാക്കി കിട്ടി.കേന്ദ്രസർക്കാരിൽനിന്ന് 50,000 രൂപ കിട്ടി. പത്തനംതിട്ടയിലെ ലയൺസ് ക്ലബ്ബ് വീടുവെച്ചുകൊടുത്തു. ചില സന്നദ്ധ സംഘടനകളും വ്യക്തികളും ചെറിയ തോതിൽ സഹായിച്ചു. ഇതിനപ്പുറം ഒന്നും കിട്ടിയില്ലെന്ന് രത്‌നകുമാർ പറയുന്നു. സമ്പാദ്യമൊന്നുമില്ല. ഒരു വർഷമായി വീട്ടിലിരിക്കുകയാണ്. സഹോദരനെപ്പോലെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുവിശ്വസിച്ചാണ് ഭാര്യയ്ക്ക് ജോലികിട്ടാൻ അപേക്ഷിച്ചതെന്ന് രത്‌നകുമാർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OX2ZvL
via
IFTTT
No comments:
Post a Comment