തൃശ്ശൂർ: ശ്രീ കേരളവർമ കോളേജ് പ്രിൻസിപ്പൽ ഡോ.എ.പി. ജയദേവൻ രാജിവെച്ചു. എന്നാൽ കോളേജിന്റെ മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് രാജി സ്വീകരിച്ചിട്ടില്ല. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിന്റെ വിധി എതിരാകുമെന്ന സൂചനയെത്തുടർന്ന് സ്ഥാനം ഒഴിയുകയാണെന്നാണ് വിവരം. കേരളവർമയിലെ പ്രിൻസിപ്പൽ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പലാണ് കേസ് നൽകിയിട്ടുള്ളത്. എസ്.എഫ്.ഐ. നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വിശദീകരണത്തിന് പ്രിൻസിപ്പൽ തയ്യാറായില്ല. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥികളിൽനിന്ന് ഫീസ് കൂടുതൽ വാങ്ങിയെന്നാണ് യൂണിയന്റെ ഒരു ആരോപണം. ഇതിന്റെ പേരിൽ പ്രിൻസിപ്പലും എസ്.എഫ്.ഐ.യും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിന് എസ്.എഫ്.ഐ. സ്ഥാപിച്ച ബോർഡുകൾ വിവാദമായതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. മൂന്ന് എസ്.എഫ്.ഐ. വിദ്യാർഥികളുടെ അറസ്റ്റും തുടർന്നുണ്ടായി. ബോർഡ് വിഷയത്തിൽ പ്രിൻസിപ്പൽ സ്വീകരിച്ച നിലപാടിലും എസ്.എഫ്.ഐ.ക്ക് അമർഷമുണ്ടായിരുന്നു. എസ്.എഫ്.ഐ. നേതൃത്വവുമായി രമ്യതയിൽപ്പോകണമെന്ന ഉപദേശം പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡിൽനിന്നു ലഭിച്ചിരുന്നു. രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.
from mathrubhumi.latestnews.rssfeed https://ift.tt/2xF9MyR
via
IFTTT
No comments:
Post a Comment