കോഴിക്കോട്: അലകളായും ചുഴികളായും ഒഴുക്കായും വാതിൽതുറന്നിറങ്ങിവരികയാണ് ഒരു നദി! ഞാൻ ശ്വാസമടക്കിപ്പിടിച്ചുനിന്നു. അവൾ ഒറ്റയ്ക്കല്ല ഇറങ്ങിവരുന്നത്. ഇതഃപര്യന്തം ഇന്ത്യയുടെ വൻപദ്ധതികളുടെ നടത്തിപ്പിനുവേണ്ടി സ്വന്തം മണ്ണിൽനിന്ന് പിഴുതെറിയപ്പെട്ട ആറരക്കോടി ജനങ്ങളുടെ ഒരു മഹാപ്രവാഹമായിരുന്നു അത്. കൈകൂപ്പാൻ മറന്ന് ഞാൻ മിഴിച്ചുനിൽക്കുമ്പോൾ പല്ലില്ലാത്ത വാ തുറന്ന് ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചുകൊണ്ട് ബുധിനി കൈകൂപ്പി. ചരിത്രം സാഹിത്യത്തെ അഭിവാദ്യംചെയ്ത അത്യസാധാരണമായ ആ നിമിഷത്തെ വിസ്മയത്തോടെ ഓർക്കുകയാണ് എഴുത്തുകാരി സാറാജോസഫ്. മുന്നിൽനിൽക്കുന്നത് മരിച്ചുപോയി എന്നുറപ്പിച്ച് താൻ ചായവും ചമയവും കൊടുത്ത കഥാപാത്രമാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം ഒരിക്കലും വിസ്മരിക്കരുതാത്ത സ്ത്രീയാണ്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ വധുവെന്ന് വിധിച്ച് കാലം ഇരുട്ടിലേക്കെറിഞ്ഞ ഗോത്രജന്മമാണ്. അതാണ് ബുധിനി മെജാൻ. സാറാജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ അതേപേരുള്ള നോവലിലെ നായിക. ജാർഖണ്ഡിലെ പാഞ്ചേത്തിലുള്ള ബുധിനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സാന്താൾ വംശജയാണ് ബുധിനി. 1959 ഡിസംബർ ആറിനു സംഭവിച്ച നെഹ്രുവുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ബുധിനിയുടെ ജീവിതം മാറ്റിമറിച്ചത്. നെഹ്രുസർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന പാഞ്ചേത്ത് ഡാമിന്റെ ഉദ്ഘാടനമായിരുന്നു വേദി. ഡാം രാഷ്ട്രത്തിനു സമർപ്പിക്കാനെത്തിയ നെഹ്രു ആ ദൗത്യത്തിനു ക്ഷണിച്ചത് ദാമോദർവാലി കോർപ്പറേഷനിലെ ജോലിക്കാരിയായ കൗമാരക്കാരിയെ. വേദിയിലെത്തിയ ബുധിനി മെജാനെ നെഹ്രു സ്വതസിദ്ധമായ സ്നേഹാദരത്തോടെ ഹാരമണിയിച്ചു. പ്രധാനമന്ത്രിക്കൊപ്പംനിന്ന് ബുധിനി ഡാം രാഷ്ട്രത്തിനു സമർപ്പിച്ച വാർത്തയും ചിത്രവും പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയായി. ഏതൊരു മനുഷ്യനും ജീവിതസാഫല്യമാവേണ്ട ആ മുഹൂർത്തം പക്ഷേ, ബുധിനിയെ ജീവിതത്തിൽനിന്ന് ചീന്തിക്കളഞ്ഞു. സാന്താൾ ഗോത്രാചാരമാണ് വിനയായത്. പുരുഷന്റെ ഹാരം സാന്താൾ പെൺകുട്ടിക്ക് മംഗല്യഹാരമാണ്. ബുധിനി നെഹ്രുവിന്റെ ഭാര്യയായെന്ന് സമുദായം വിധിച്ചു. അന്യസമുദായക്കാരനെ വരിച്ചതിന് ബുധിനി ഗോത്രത്തിൽനിന്ന് നിഷ്കാസിതയായി. ജീവിതം വഴിമുട്ടി. ദയനീയമായിത്തീർന്ന ആ ജീവിതത്തിനൊടുവിൽ എന്നോ ബുധിനി മരിച്ചുപോയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ബുധിനിയെക്കുറിച്ചുള്ള ഈ കേട്ടറിവിൽനിന്നാണ് സാറാജോസഫിന്റെ നോവൽ പിറന്നത്. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ അയാൾ ജീവിച്ച കാലത്തെയും ചരിത്രത്തെയും മുൻനിർത്തി നടത്തിയ ആഖ്യാനമായിരുന്നു അത്. വായനക്കാർ നിറഞ്ഞമനസ്സോടെ സ്വീകരിച്ച നോവലിലെ നായിക, ജീവിച്ചുമരിച്ച നാടുകാണാൻ നോവലിസ്റ്റ് നടത്തിയ യാത്രയാണ് അപ്രതീക്ഷിതവും നാടകീയവുമായ വഴിത്തിരിവായിമാറിയത്. പാഞ്ചേത്തിൽ ബുധിനിയുടെ ഓർമകളല്ല, ബുധിനി തന്നെ എഴുത്തുകാരിയെ സ്വീകരിച്ചു. ബുധിനി മരിച്ചിട്ടില്ല. മരിച്ചുവെന്നുറപ്പിച്ച് താൻ സൃഷ്ടിച്ച ബുധിനി ജീവനോടെവന്ന് മുന്നിൽനിന്നതിന്റെ അമ്പരപ്പും ആഹ്ലാദവും എഴുതുകയാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സാറാജോസഫ്. സാഹിത്യത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു അപൂർവസമാഗമത്തിന്റെ ഓർമ. content highlights:Jawahar Lal Nehru,Budhni Manjhiyan
from mathrubhumi.latestnews.rssfeed https://ift.tt/2YGgBMw
via
IFTTT
No comments:
Post a Comment