ബെംഗളൂരു: ഭരണപക്ഷത്തെ എം.എൽ.എ.മാരുടെ രാജിയെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി കനത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം നിർണായകമാണ്. രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ വിധിയും വെള്ളിയാഴ്ച വരും. ഈ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ബഹളമയമാകും. നിയമസഭാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മന്ത്രിസഭാ യോഗം പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചത്. രാജി സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായാൽ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാൽ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഗവർണറുടെ നിലപാടും നിർണായകമാകും. ഭരണപക്ഷത്തുനിന്ന് 16 പേർ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതിൽ ബി.ജെ.പി.ക്ക് 107 പേരുടെയും കോൺഗ്രസ്- ദൾ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തിൽ ധനബിൽ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. വിമതപക്ഷത്ത് നിന്നുള്ളവരെ അനുനയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. രാജിവെച്ച എം.എൽ.എ.മാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജനതാദൾ എസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്. 16 പേരെ അയോഗ്യരാക്കിയാൽ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസരം പൂർണമായും ഇല്ലാതാകും. ബി.ജെ.പി.ക്ക് സർക്കാരിനെ വീഴ്ത്താനും കഴിയും. നിലവിൽ ഭരണപക്ഷത്തെക്കാൾ ബി.ജെ.പി.ക്ക് ആറ് അംഗങ്ങളുടെ കൂടുതൽ പിന്തുണയുണ്ട്. വിമതപക്ഷത്തുനിന്ന് ഇത് നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജിവെച്ച മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാമലിംഗ റെഡ്ഡി നിലപാട് മാറ്റിയാൽ അനുയായികളായ അഞ്ച് പേരുടെ രാജി ഒഴിവാക്കാൻ കഴിയും. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് വിമതർ വീണ്ടും ബെംഗളൂരുവിലെത്തിയെങ്കിലും കനത്തസുരക്ഷ കാരണം കോൺഗ്രസ് നേതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ വീണ്ടു മുംബൈയിലേക്ക് പോയതും തിരിച്ചടിയായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഗവർണറുടെ നിലപാട്. വിമതരുടെ രാജിയിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിമതരുടെ രാജിയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർക്ക് ആവശ്യപ്പെടാം. എന്നാൽ ഇതിന് തയ്യാറാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭരണപക്ഷനേതാക്കൾ തിരക്കിട്ട ചർച്ചയിലായിരുന്നു. കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ചർച്ച നടത്തി. സർക്കാർ വീഴുമെന്ന് ഉറപ്പായാൽ വിമതരെ അയോഗ്യരാക്കാനാണ് തീരുമാനം. Content Highlights:Karnataka crisis, Congress - JDS
from mathrubhumi.latestnews.rssfeed https://ift.tt/2LhKaB3
via
IFTTT
No comments:
Post a Comment