തിരുവനന്തപുരം: മാധ്യമങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ജനങ്ങളിലേക്കിറങ്ങാൻ സി.പി.ഐ. തീരുമാനം. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണം മാധ്യമങ്ങളാണെന്നാണ് വിലയിരുത്തൽ. വാർത്തകളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. പാർട്ടിക്ലാസ് നൽകാൻ ചേർന്ന 'ഡിപ്പാർട്ട്മെന്റ് കമ്മിറ്റി'യിൽ ഒരു ചാനൽ തുടങ്ങാമെന്ന നിർദേശമുണ്ടായി. എന്നാൽ, ബാധ്യതയോർത്തപ്പോൾ അതുപേക്ഷിച്ചു. ആന്ധ്രയിലെ പാർട്ടിചാനൽ പൂട്ടിപ്പോയി. സംസ്ഥാനത്ത് പാർട്ടിപത്രത്തിനു സർക്കാർ പരസ്യംപോലും കിട്ടുന്നില്ല. അതുകൊണ്ട് ചാനൽവേണ്ട. ജനങ്ങളോട് സംവദിച്ചും സാമൂഹികമാധ്യമങ്ങളിൽ ഇടപെട്ടും പരിഹാരം കാണാനാണ് തിരുമാനം. ബ്രാഞ്ച് അംഗങ്ങൾവരെയുള്ളവർക്ക് പാർട്ടിവിദ്യാഭ്യാസം നൽകാനാണ് എറണാകുളത്ത് ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ചേർന്നത്. ജനങ്ങളിലേക്കുമടങ്ങാനുള്ള 'മിഷൻ' ആണ് ക്ലാസിലൂടെ നടപ്പാക്കുന്നത്. അതിനാൽ, ആഗോളീകരണത്തെക്കുറിച്ചുള്ള സ്ഥിരംക്ലാസുകൾ വേണ്ടെന്നുവെച്ചു. പകരം, ജനങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള സർക്കാർപദ്ധതികളും സഹായങ്ങളും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി. പരിസ്ഥിതിപ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രദേശികതലത്തിൽത്തന്നെ സ്വീകരിക്കണമെന്നാണു നിർദേശം. 13 മുതൽ ജില്ലാതലത്തിൽ രണ്ടുദിവസത്തെ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പാർട്ടിക്ലാസ് നൽകുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുകയാണ് പാർട്ടിഅംഗങ്ങളുടെ പ്രധാന ദൗത്യം. ഇതിന് ഓരോ ബ്രാഞ്ചും സേവനകേന്ദ്രങ്ങളായി മാറണം. പാർട്ടിഅംഗങ്ങൾക്ക് ഓരോ വീട്ടിലും ഇത്തരമൊരു സേവനകാര്യം അറിയിക്കാനാകണം. ഓൺലൈൻ അപേക്ഷ നൽകാൻപാകത്തിൽ പാർട്ടിഓഫീസുകളിൽ സംവിധാനമുണ്ടാകണം. അക്ഷയകേന്ദ്രങ്ങൾ മാത്രമല്ല ജനസേവനകേന്ദ്രങ്ങൾ എന്ന ബോധം സി.പി.ഐ. അംഗങ്ങളുടെ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിർദേശിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ വന്നതുകൊണ്ടുമാത്രം വാർത്ത സത്യമാകണമെന്നില്ലെന്ന ബോധം സാമൂഹികമാധ്യമങ്ങളിലെ ഇടപെടലിലൂടെ ജനങ്ങളിലുണ്ടാക്കണം. മാധ്യമങ്ങളിൽ ശരിയായ വാർത്ത വരാനാവശ്യമായ ഇടപെടൽ നടത്തണം. മാധ്യമപ്രവർത്തകരുമായി അകലമല്ല, അടുപ്പമാണു വേണ്ടതെന്നും നേതൃത്വം നിർദേശിക്കുന്നു. പാർട്ടിഅംഗങ്ങൾക്കു വേണ്ട അച്ചടക്കം, സംഘടനാബോധം എന്നീ കാര്യങ്ങളും പാർട്ടി ക്ലാസിലെ വിഷയങ്ങളാണ്. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് 'പാർട്ടി സ്കൂൾ'. ഒമ്പതംഗ കമ്മിറ്റിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2xAIeL6
via
IFTTT
No comments:
Post a Comment