ന്യൂഡൽഹി: ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമായി തപാൽവകുപ്പ് ഞായറാഴ്ച നടത്തിയ പോസ്റ്റ്മാൻ പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കി. തമിഴും മലയാളവുമുൾപ്പെടെ എല്ലാ പ്രാദേശികഭാഷകളിലുമായി വീണ്ടും പരീക്ഷ നടത്തുമെന്നു വാർത്താവിനിമയമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ ഉറപ്പുനൽകി. പ്രശ്നമുന്നയിച്ച് എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ. അംഗങ്ങൾ രാജ്യസഭയുടെ പ്രവർത്തനം ചൊവ്വാഴ്ച നാലുതവണ സ്തംഭിപ്പിച്ചതോടെയാണു പരീക്ഷ റദ്ദാക്കാൻ സർക്കാർ നിർബന്ധിതരായത്. തിങ്കളാഴ്ചയും തമിഴ്നാട്ടിലെ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11-നു സഭ സമ്മേളിച്ച ഉടൻ എ.ഐ.എ.ഡി.എം.കെ. അംഗങ്ങളാണു പ്രശ്നമുന്നയിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലുംമാത്രം പരീക്ഷ നടത്തിയതിനാൽ തമിഴ്നാട്ടിലെ അർഹരായ വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെട്ടതായി അവർ കുറ്റപ്പെടുത്തി. ഡി.എം.കെ. അംഗങ്ങളും ഇതിനൊപ്പം കൂടി. സി.പി.എം., സി.പി.ഐ. അംഗങ്ങളും ഇവരെ പിന്തുണച്ചു. മുദ്രാവാക്യം വിളിയും ബഹളവുമായതോടെ 12 വരെ സഭ നിർത്തി. ഭക്ഷണത്തിനുമുമ്പു രണ്ടുതവണകൂടി സഭ നിർത്തിവെക്കേണ്ടി വന്നു. ഉച്ചയ്ക്കുശേഷം രണ്ടിനുചേർന്നപ്പോഴും പരീക്ഷ റദ്ദാക്കണമെന്നും തമിഴിൽ നടത്തണമെന്നും തമിഴ്നാട്ടിലെ കക്ഷികൾ ആവശ്യപ്പെട്ടു. എല്ലാ പ്രാദേശികഭാഷകളിലും പരീക്ഷവേണമെന്നു ബംഗാളിൽനിന്നടക്കമുള്ള അംഗങ്ങളും ആവശ്യമുന്നയിച്ചതോടെ വീണ്ടും സഭ നിർത്തി. 2.30-ന് അഞ്ചാമതും സഭ ചേർന്നപ്പോഴാണു മന്ത്രി രവിശങ്കർ പ്രസാദ് പരീക്ഷ റദ്ദാക്കാനും പുതിയതു നടത്താനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്. Content Highlights:postman exam cancelled
from mathrubhumi.latestnews.rssfeed https://ift.tt/30BYqIl
via
IFTTT
No comments:
Post a Comment