ആലപ്പുഴ: ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് നിയമിക്കപ്പെട്ടത് കേരളത്തിൽ മുരളീധരപക്ഷത്തിന് നേട്ടമാകും. തിരിച്ചടിയായത് കൃഷ്ണദാസ് പക്ഷത്തിനും സംസ്ഥാന ആർ.എസ്.എസ്. നേതൃത്വത്തിനുമാണ്. ഭാരവാഹി പുനഃസംഘടന നടക്കുമ്പോൾ മുരളീധരപക്ഷത്തുള്ള കെ. സുരേന്ദ്രൻ പാർട്ടി അധ്യക്ഷനാകാനുള്ള സാധ്യതയിലേക്ക് ഇതു വിരൽചൂണ്ടുന്നു. കേരളമുൾപ്പെടുന്ന ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായിരുന്ന സന്തോഷ് സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രനെ കൊണ്ടുവരാൻ പരിശ്രമിച്ചിരുന്നു. കുമ്മനം രാജശേഖരനെ പെട്ടെന്ന് ഗവർണറാക്കിയത് ഇതിനാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഇതിന്റെപേരിൽ തൃശ്ശൂരിൽച്ചേർന്ന ഒരു യോഗത്തിൽ കൃഷ്ണദാസ് പക്ഷവും ആർ.എസ്.എസ്. സംസ്ഥാന നേതൃത്വവും സന്തോഷിനെ നിശിതമായി വിമർശിച്ചിരുന്നു. മുരളീധരപക്ഷത്തോട് പക്ഷപാതം പ്രകടിപ്പിക്കുന്നുവെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തിയയാൾ ഇപ്പോൾ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായിരിക്കുകയാണ്. കേരളത്തെപ്പറ്റിയും ഇവിടത്തെ നേതാക്കളെപ്പറ്റിയും നല്ല ധാരണയുള്ളയാളെന്നനിലയിൽ പാർട്ടിയുടെ സംസ്ഥാന വിഷയങ്ങളിൽ സന്തോഷിന്റെ നിലപാടുകൾ നിർണായകമാകും. ഇത് ദോഷമാകുമോയെന്ന ആശങ്ക കൃഷ്ണദാസ് പക്ഷത്തിനുണ്ട്. പ്രത്യേകിച്ചും സന്തോഷിനെ തുറന്നുവിമർശിച്ചവർക്ക്. കേരളത്തിലെ ജില്ലാതല നേതാക്കളെപ്പോലും പേരെടുത്ത് വിളിക്കാൻ പരിചയമുള്ള സന്തോഷിന് പാർട്ടി പുനഃസംഘടനയിലും കൃത്യമായ ധാരണയുണ്ടാകും. നിലവിലെ പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ ഒഴിവാക്കുകയാണെങ്കിൽ അദ്ദേഹത്തിന് മാന്യമായ പദവി പകരം നൽകും. ഗവർണറോ മനുഷ്യാവകാശ കമ്മിഷനംഗമോ പോലുള്ള പദവികൾ നൽകുന്നകാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം. Content Highlights: Bjp Kerala
from mathrubhumi.latestnews.rssfeed https://ift.tt/2xOwYuL
via
IFTTT
No comments:
Post a Comment