അമ്പലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയിൽ വർക്ക്ഷോപ്പ് നടത്തുന്ന പുന്നപ്ര കളരിക്കൽ വീട്ടിൽ മോഹൻലാലിന് ഒരു മോഹമുണ്ട്, തന്റെ പുതിയ കണ്ടുപിടിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നു കാണിക്കണം. കാരണം ഇതിന്റെ പ്രചോദനം പ്രധാനമന്ത്രിയാണ്. ഇന്ധനക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ മത്സ്യബന്ധന എൻജിൻ ആണ് മോഹൻലാൽ നിർമിച്ചത്. ഇതാദ്യമല്ല ഇത്തരമൊരു കണ്ടുപിടിത്തം. ആദ്യം കണ്ടുപിടിച്ചതിലും കുറെക്കൂടി ശേഷി കൂടിയതാണ് ഇപ്പോഴത്തേത്. നേരത്തെ നടത്തിയ കണ്ടുപിടിത്തത്തിന് രാഷ്ട്രം മൂന്നുവട്ടം ആദരിച്ചിരുന്നു. രാഷ്ട്രപതിമാരായ എ.പി.ജെ.അബ്ദുൾകലാം, പ്രതിഭാ പാട്ടീൽ, പ്രണബ് കുമാർ മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് മുൻപിൽ ഇത് അവതരിപ്പിക്കാൻ അവസരവും ലഭിച്ചിരുന്നു. 2015ൽ പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കുമ്പോൾ ഇന്നവേഷൻ സ്കോളേഴ്സ് ഇൻ റസിഡന്റ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് രണ്ടാഴ്ച രാഷ്ട്രപതിഭവനിൽ താമസിക്കാൻ അവസരം ലഭിച്ചു. ഒരു ദിവസം മോദി പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. തന്റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചതിനൊപ്പം ഇതുപോലെയുള്ള കണ്ടുപിടിത്തം ഇനിയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് നാലു പ്രൊപ്പല്ലർ ഘടിപ്പിച്ച എൻജിൻ രൂപകല്പന ചെയ്തിരിക്കുന്നത്. പക്ഷേ, പുരസ്കാരങ്ങളുടെ രേഖകളും രാഷ്ട്രപതിമാർക്കൊപ്പമുള്ള ചിത്രങ്ങളും മാത്രമാണ് മോഹൻലാലിന്റെ ആകെയുള്ള കൈമുതൽ. ഒരുകാലത്ത് തിരക്കുകൊണ്ട് നിന്നുതിരിയാനിടമില്ലാതിരുന്ന വർക്ക്ഷോപ്പ് ആളൊഴിഞ്ഞ നിലയിലാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കൂട്ടിവച്ച് സമ്പാദിച്ച വീടും സ്ഥലവും കടത്തിലും. ഔട്ട്ബോർഡ് എൻജിൻ പ്രൊപ്പല്ലറും റിവേഴ്സിബിൾ റിഡക്ഷൻ ഗിയർബോക്സും നിർമിച്ച് നൽകിയ ഇനത്തിൽ മത്സ്യഫെഡിൽ നിന്ന് 16 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് മോഹൻലാൽ പറയുന്നു. 1996-97 കാലത്ത് ഔട്ട് ബോർഡ് ഡീസൽ എൻജിൻ നിർമിച്ചു. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന എൻജിനിൽനിന്ന് ഡീസലിലേയ്ക്കെത്തുമ്പോൾ ഇന്ധനച്ചെലവ് മൂന്നിലൊന്നായി കുറയുമെന്ന് അദ്ദേഹം തെളിയിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെയും മത്സ്യഫെഡിലെയും വിദഗ്ധർ ഇക്കാര്യം കണ്ട് ബോധ്യപ്പെട്ടതാണ്. ഇതേത്തുടർന്നാണ് അന്ന് മത്സ്യഫെഡ് നൂറ്് എൻജിനുകൾ ഇദ്ദേഹത്തിൽനിന്ന് വാങ്ങിയത്. എന്നാൽ, പിന്നീടിത് വിപണിയിലേക്കെത്തിയില്ല. content highlights: ambalapuzha, Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2jMt7L9
via
IFTTT
No comments:
Post a Comment