നെടുങ്കണ്ടം: ഹരിത ഫിനാൻസ് തട്ടിപ്പുകേസിൽ നെടുങ്കണ്ടം പോലീസ് നടത്തിയത് നിധിവേട്ടയെന്നു സ്ഥിരീകരണം. പിടിച്ചെടുത്ത രേഖകളിൽനിന്നു രാജ്കുമാറിന്റെ കൈയിൽ ഒന്നരക്കോടി രൂപയുണ്ടെന്ന ധാരണയിലാണ് ക്രൂരമർദനം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. തൂക്കുപാലം ഹരിത ഫിനാൻസിൽനിന്നും രാജ്കുമാറിന്റെ വീട്ടിൽനിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കൽനിന്നും ലഭിച്ച രേഖകളിൽ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് നെടുങ്കണ്ടം പോലീസ് കണ്ടെത്തിയത്. ഈ തുക കണ്ടുപിടിക്കാൻ രാജ്കുമാറിന്റെ മേൽ മൃഗീയമർദനം അഴിച്ചുവിടുകയായിരുന്നു. രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും മഞ്ജുവിനെയും മർദിച്ചെങ്കിലും പണത്തെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനാലാണ് ഇവരെ ജൂൺ 13-നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നാണ് ക്രൈബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന മൊഴി. ഇതിനിടെ രാജ്കുമാറിന്റെ അനധികൃത കസ്റ്റഡി മറയ്ക്കാൻ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പോലീസ് വ്യാജരേഖയുമുണ്ടാക്കി. 13-ന് രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടതായാണ് രേഖയുണ്ടാക്കിയത്. ഇതിനു നേതൃത്വംനൽകിയത് സ്റ്റേഷനിലെ രണ്ടു റൈറ്റർമാരും ജി.ഡി. ചാർജുകാരനുമാണ്. ഇവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു. നാലുദിവസം രാജ്കുമാറിനെ പ്രാകൃതരീതിയിൽ മർദിച്ചത് ചില പോലീസുകാർ ചോദ്യംചെയ്തു. ഇനിയും മർദനം തുടർന്നാൽ ഇയാൾ മരിച്ചുപോകുമെന്ന് കേസിൽ അറസ്റ്റിലായ ഒന്നും മൂന്നും പ്രതികളോട് പോലീസുകാർ പറഞ്ഞതായും ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. എന്നാൽ, സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാരുടെ മൊഴികളിലുള്ള വൈരുധ്യം ക്രൈംബ്രാഞ്ച് സംഘത്തെ കുഴക്കുന്നുണ്ട്. രാജ്കുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യംചെയ്തത് ആരൊക്കെയെന്ന ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളാണ് ഇവരിൽനിന്നു ലഭിച്ചത്. ആദ്യഘട്ടത്തിൽ പോലീസുകാർ ചേർന്ന് ആസൂത്രിതമായി തയ്യാറാക്കിയ മൊഴികളാണ് ലഭിച്ചത്. ഇതേത്തുടർന്ന് ഇവരെ ക്രൈംബ്രാഞ്ച് ഒട്ടേറെതവണ ചോദ്യംചെയ്തു. ഇതിൽനിന്നു കുറെ വിവരങ്ങൾ കിട്ടി. എന്നാൽ, വ്യക്തത വന്നില്ല. ഇതാണ് മറ്റു പ്രതികളുടെ അറസ്റ്റ് വൈകാൻ കാരണമായത്. content highlights:peerumed custodial death
from mathrubhumi.latestnews.rssfeed https://ift.tt/2XuyHEF
via
IFTTT
No comments:
Post a Comment