ഒറ്റപ്പാലം: നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷയുടെ പണംമോഷ്ടിച്ച സംഭവത്തിൽ സി.പി.എം. കൗൺസിലറായ മറ്റൊരു സ്ഥിരംസമിതി അധ്യക്ഷക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായ ഒറ്റപ്പാലം വരോട് പെരുങ്കുറിശ്ശിവീട്ടിൽ സുജാതക്കെതിരെയാണ് (50) പോലീസ് കേസെടുത്തിട്ടുള്ളത്. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി. സി.പി.എം. വരോട് ലോക്കൽകമ്മിറ്റി അംഗമായ ഇവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു ജൂൺ 20-ന് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയതായിട്ടായിരുന്നു പരാതി. വിരലടയാളമടക്കമുള്ള രേഖകൾ പരിശോധിച്ച പോലീസ് പ്രതിചേർക്കപ്പെട്ടയാളുൾെപ്പടെ രണ്ട് കൗൺസിലർമാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. ഇരുവരും കുറ്റംസമ്മതിക്കാതിരുന്നതോടെ പോലീസ് നുണപരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചു. നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസിൽ അറസ്റ്റ് ഉണ്ടായേക്കില്ലെന്നാണ് സൂചന. കുറ്റപത്രം ഉടൻതന്നെ പോലീസ് കോടതിയിൽ സമർപ്പിച്ചേക്കും. സി.പി.എം. വരോട് ലോക്കൽകമ്മിറ്റി അംഗമായ സുജാതയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത് വരോട് ഏരിയാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ്. ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാർഡായ ചേരിക്കുന്നിൽനിന്ന് സി.പി.എം. സ്ഥാനാർഥിയായി വിജയിച്ചാണ് സുജാത കൗൺസിലറായത്. സി.പി.എം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയിൽ കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. നിലവിലെ കൗൺസിൽ ഉൾെപ്പടെ മൂന്ന് തവണയാണ് നഗരസഭാ കൗൺസിലറായി വിജയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സുജാത രാജിവെച്ചിട്ടില്ല. വഴിത്തിരിവായത് മറ്റൊരു കൗൺസിലറുടെ മൊഴി ഒറ്റപ്പാലം: നഗരസഭയിലെ മോഷണക്കേസിലെ മോഷ്ടാവിനെ കണ്ടെത്താൻ പോലീസെടുത്തത് ഒരുമാസം. രാഷ്ട്രീയസമ്മർദങ്ങൾക്കിടയിലും കഴിഞ്ഞമാസം 20-ന് നടന്ന സംഭവത്തിലെ മോഷ്ടാവിനെ ജൂലായ് 18 ആയപ്പോഴേക്കും കണ്ടെത്തി പ്രതിചേർത്ത് കേസ് രജിസ്റ്റർചെയ്യാൻ പോലീസിനായി. മറ്റൊരു സി.പി.എം. കൗൺസിലറുടെതന്നെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. മോഷണം നടന്ന പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിലെ അലമാരയുടെ പിടിയിൽനിന്ന് പാലക്കാട് ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്ക് മോഷ്ടാവിന്റേതെന്ന് സംശയിക്കാവുന്ന വിരലടയാളം (ചാൻസ് പ്രിന്റ്) ലഭിച്ചിരുന്നു. ഇതുപയോഗിച്ച് അന്വേഷണം തുടങ്ങിയ പോലീസ് നാല് കൗൺസിലർമാരുടെ വിരലടയാളവും ശേഖരിച്ചു. ഇവരെ അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. തുടർന്ന്, അന്വേഷണം രണ്ട് വനിതാ കൗൺസിലർമാരിലേക്കെത്തി. ഇതിൽ ഒരു വനിതാ കൗൺസിലർ സംശയത്തിന്റെ നിഴലിലുമായിരുന്നു. ഇവരെ ചോദ്യംചെയ്യവേ നഗരസഭയിൽവെച്ച് തന്റെ ബാഗ് മറ്റെയാൾ പരിശോധിക്കുന്നത് കണ്ടതായി മൊഴിനൽകി. ഈ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇരുവരെയും നുണപരിശോധന നടത്താൻ പോലീസ് ഒരുങ്ങിയപ്പോൾ മൊഴി നൽകിയ കൗൺസിലർ അതിന് ഒരുക്കമാണെന്നും അറിയിച്ചു. എന്നാൽ, നുണപരിശോധനയ്ക്കൊരുങ്ങുംമുമ്പേ പ്രതിചേർക്കപ്പെട്ടയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. അന്വേഷണം സി.പി.എം. കൗൺസിലറിലേക്ക് എത്തിയതോടെ പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത പരാതി പിൻവലിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, കേസന്വേഷണം തുടർന്ന പോലീസ് മോഷ്ടാവിലേക്കെത്തുകയായിരുന്നു. ആദ്യം ഭവനഭേദനത്തിനും കളവിനുമായിരുന്നു കേസ് രജിസ്റ്റർചെയ്തിരുന്നത്. മോഷ്ടിച്ചയാൾ നഗരസഭയ്ക്കകത്തുതന്നെയുള്ള ആളായതോടെ കളവുകേസ് മാത്രമാക്കി മാറ്റി. സി.പി.എം. അംഗമായ സ്ഥിരംസമിതി അധ്യക്ഷയെ പ്രതിചേർത്തതോടെ സി.പി.എം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതി വെട്ടിലായ അവസ്ഥയിലാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്ദർശകരുടേയും ഉൾപ്പെടെ 14 പേരുടെ 1.70 ലക്ഷം രൂപയോളം നഷ്ടമായതായി കൗൺസിൽ യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു. content highlights:ottapalam municipality theft case
from mathrubhumi.latestnews.rssfeed https://ift.tt/32F8QJh
via
IFTTT
No comments:
Post a Comment