തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളജിലെ തലവരിപ്പണം വിവാദത്തെത്തുടര്‍ന്നു സി.എസ്.ഐ. സഭയില്‍ ഉടലെടുത്ത ഭിന്നിപ്പ് പുതിയ തലത്തിലേക്ക്. ആരോപണവിധേയനായ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തിനെ സര്‍ക്കാരും സി.പി.എമ്മും പിന്തുണച്ചതോടെ അദ്ദേഹത്തെ എതിര്‍ക്കുന്ന സഭാനേതൃത്വവും വിശ്വാസികളില്‍ ഒരു വിഭാഗവും വലതുപക്ഷത്തോട് കൂടുതല്‍ അടുക്കുന്നു. സീറ്റ് വാഗ്ദാനം ചെയ്ത് നീറ്റില്‍ യോഗ്യത നേടാത്ത വിദ്യാര്‍ഥിയുടെ രക്ഷിതാക്കളില്‍നിന്ന് 45 ലക്ഷം രൂപ തലവരിയായി വാങ്ങിയെന്ന ആരോപണവും ഇതിനിടെ പുറത്തുവന്നു.
തലവരിപ്പണം വാങ്ങിയതിനു ബിഷപ്പിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് സി.പി.എമ്മിലെ ഒരു പ്രമുഖ നേതാവിന്റെ പിന്തുണയുള്ളതിനാലാണെന്ന് ആക്ഷേപമുണ്ട്. തലവരിപ്പണം വാങ്ങിയവര്‍ അക്കാര്യം വെളിപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മറുപക്ഷം. സഭയിലെ പുതിയ ഭരണസമിതിയാണു വിവാദത്തിനു പിന്നിലെന്ന് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നു ബിഷപ് തന്നെയാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്കു മുന്നില്‍ സമ്മതിച്ചത്. ഈ പണം തിരികെ നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് ഏബ്രഹാമിനു കോളേജിന്റെ നടത്തിപ്പുചുമതല ഉണ്ടായിരുന്ന കാലത്താണണു പണം വാങ്ങിയത്. അടുത്തിടെ അദ്ദേഹത്തെ കോളജില്‍നിന്നു പുറത്താക്കിയിരുന്നു.
ചര്‍ച്ച് സെക്രട്ടറിയായി ചുമതലയേറ്റ ഡോ. പി.കെ. റോസ് ബിസ്റ്റിന്റെ നേതൃത്വത്തിലാണ് സി.എസ്.ഐ. സഭയില്‍ ഭരണം നടക്കുന്നത്. സഭയെ ഉപയോഗിച്ച് ബിഷപ് കള്ളപ്പണം വെളുപ്പിച്ചതായി അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു. തലവരിയായി വാങ്ങിയ പണം കോളജിന്റെ അക്കൗണ്ടില്‍ കാണാതിരുന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. 2013-18 കാലത്ത് 45 കോടിയുടെ അഴിമതിയാണ് പുതിയ ഭരണസമിതി കണ്ടെത്തിയത്. സൗത്ത് കേരള മെഡിക്കല്‍ മിഷന്റെ അക്കൗണ്ടിലൂടെയാണ് മെഡിക്കല്‍ കോളജിന്റെ പണം െകെമാറേണ്ടത്. എന്നാല്‍ കാരക്കോണം തലവരി ഈ അക്കൗണ്ടിലെത്തിയിയട്ടില്ല.
ബിഷപ്പും കരാറുകാരനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ഡോ. ബിസ്റ്റ് ആരോപിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളത്തിന് 3.5 കോടി ആവശ്യമുണ്ടെന്ന് ഡോ. ബിസ്റ്റ് പറഞ്ഞു. ഇത് സഭയില്‍ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. ഡോ. ബെന്നറ്റ് ഏബ്രഹാമിന് ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സഭയുടെ ഭരണം അദ്ദേഹത്തില്‍ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും ഡോ. ബിസ്റ്റിന്റെ നേതൃത്വത്തില്‍ വലതുപക്ഷ അനുഭാവമുള്ളവരാണ് അധികാരം പിടിച്ചെടുത്തത്. അതിന്റെ പ്രതിഫലനം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായി. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇത് ആവര്‍ത്തിക്കുമെന്നു സി.പി.എമ്മിന് ആശങ്കയുണ്ട്.
from mangalam.com https://ift.tt/2YPQVwO
via IFTTT
No comments:
Post a Comment